കണ്ണൂർ പെരിഞ്ചേരിയിലെ സിപിഎം നേതാവ് ജനാർദ്ദന് മർദ്ദനമേറ്റതിൽ തന്നെ കള്ളക്കേസിൽ കുടുക്കിയെന്ന് സി സദാനന്ദൻ എംപി.

കണ്ണൂര്‍:30 വർഷം മുൻപ് തന്നെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കൾ നുണപ്രചാരണം നടത്തുന്നതായി സി സദാനന്ദൻ എംപി. കണ്ണൂർ പെരിഞ്ചേരിയിലെ സിപിഎം നേതാവ് ജനാർദ്ദന് മർദ്ദനമേറ്റതിൽ തന്നെ കള്ളക്കേസിൽ കുടുക്കിയെന്നാണ് വിശദീകരണം. സി സദാനന്ദൻ ക്രിമിനൽ കേസിലെ പ്രതിയാണെന്ന പി ജയരാജന്‍റെ പ്രസ്താവനയിലാണ് രാജ്യസഭാ എംപിയുടെ ഫേസ് ബുക്ക്‌ കുറിപ്പ്

Add Asianetnews as a Preferred SourcegooglePreferred

തന്‍റെ കാലുകൾ വെട്ടിയെറിഞ്ഞ കേസിലെ പ്രതികൾ ജയിലിലേക്ക് പോയ സാഹചര്യത്തിൽ നുണകൾ പടച്ചുണ്ടാക്കുകയാണ് സിപിഎം നേതൃത്വം എന്നാണ് സി സദാനന്ദൻ എംപി പറയുന്നത്. പെരിഞ്ചേരിയിൽ ബസ്റ്റോപ്പ് തകർത്തുമായി ബന്ധപ്പെട്ടിട്ടുണ്ടായ സംഘർഷത്തിൽ സിപിഎം പ്രാദേശിക നേതാവായിരുന്ന ജനാർദ്ദന് മർദ്ദനമേറ്റു. തന്നെ ആ കേസിൽ സിപിഎം പെടുത്തി. കള്ളക്കേസ് ആയിരുന്നു എന്നതിന്‍റെ തെളിവായി മട്ടന്നൂർ മജിസ്ട്രേറ്റ് കോടതി കേസ് തള്ളിയതായും സി സദാനത്തിന് എംപി പറയുന്നു. ഈ സംഭവം ഉണ്ടായി നാലുമാസത്തിനു ശേഷമാണ് ഉരുവച്ചാൽ അങ്ങാടിയിൽ വച്ച് ബസ്സിറങ്ങി വീട്ടിലേക്ക് പോകുമ്പോഴാണ് തന്‍റെ കാലുകൾ സിപിഎമ്മുകാർ വെട്ടിമാറ്റിയത്. 

തന്നെ ആക്രമിച്ചതിനുള്ള കാരണമായി അസത്യങ്ങളും അർദ്ധസത്യങ്ങളും പൊലിപ്പിച്ച് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള നീചവൃത്തി സിപിഎം തുടരുകയാണ്. ഇക്കാര്യത്തിൽ ഇനി നിസംഗത പാലിക്കാൻ ആകില്ലെന്ന് പറഞ്ഞാണ് എംപി ഫേസ്ബുക്കിൽ വിശദമായി കുറിപ്പിട്ടത്. സിപിഎം നേതാക്കൾ പ്രാകൃത ചിന്തയുടെ തടവറയിൽ ആണെന്നും ആയുധങ്ങൾ വേണ്ട ആശയങ്ങൾ വെച്ച് മത്സരിക്കാം എന്നും കുറിച്ചാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്