ജി സുധാകരന് മുതിര്‍ന്ന നേതാവെന്ന പരിഗണന പാര്‍ട്ടി എല്ലാക്കാലത്തും നല്‍കുന്നുണ്ടെന്നും സജി ചെറിയാന്‍ പറഞ്ഞു

ആലപ്പുഴ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പാര്‍ട്ടി അന്വേഷണത്തില്‍ പിഴവുണ്ടായെന്ന സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാവ് ജി സുധാകരന്‍റെ വിമര്‍ശനത്തോട് പ്രതികരിച്ച് മന്ത്രി സജി ചെറിയാന്‍. ജി സുധാകരെ ബുദ്ധിമുട്ടിക്കുന്ന നിലപാട് പാര്‍ട്ടിക്കില്ലെന്ന് സജി ചെറിയാന്‍ പറഞ്ഞു. ജി സുധാകരന് മുതിര്‍ന്ന നേതാവെന്ന പരിഗണന പാര്‍ട്ടി എല്ലാക്കാലത്തും നല്‍കുന്നുണ്ട്. എന്തുകൊണ്ടാണ് ഇപ്പോഴത്തെ നിലപാടെന്ന് അറിയില്ല. ജി സുധാകരന്‍ പറഞ്ഞത് കേട്ടിട്ടില്ല. കേട്ടശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും സജി ചെറിയാന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ പോയിന്‍റ് ബ്ലാക് പരിപാടിയിലാണ് ജി സുധാകരന്‍റെ രൂക്ഷ വിമര്‍ശനം. 


എന്തുകൊണ്ടാണ് ഇപ്പോഴത്തെ നിലപാടെന്ന് അറിയില്ലെന്നും സജി ചെറിയാന്‍കുറ്റക്കാരെ മുളയിലേ നുള്ളിക്കളയണമായിരുന്നുവെന്നും കുറ്റം ചെയ്തതത് ആരൊക്കെയെന്ന് പൊതുസമൂഹത്തോട് പറയാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും ജി സുധാകരന്‍ വിമര്‍ശിച്ചിരുന്നു. തെറ്റ് ചെയ്യുന്നത് ഏത് കൊലക്കൊമ്പനായാലും നടപടിയെടുക്കാൻ പാർട്ടി തയ്യാറാകണം. കരുവന്നൂർ കേസിൽ കുറ്റക്കാരുടെ സ്വത്ത് കണ്ടുകെട്ടണം. കേസ് അന്വേഷിക്കുന്ന ഇഡിയെ തടയാനാകില്ല.

പിഴവുണ്ടെങ്കിൽ പരിശോധിക്കുന്നതിൽ തടസ്സമില്ല. എംകെ കണ്ണൻ കാര്യങ്ങൾ ഇഡിയെ ബോധ്യപ്പെടുത്തണം. അല്ലാതെ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞുമാറുകയല്ല വേണ്ടതെന്നും ജി സുധാകരന്‍ പറഞ്ഞു. നിയമസഭാ തെര‍ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ പാർട്ടി സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ താൻ പ്രവർത്തിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇടത് സ്ഥാനാർത്ഥികളുടെ വിജയത്തിനായി മുഴുവൻ സമയവും താൻ പ്രവർത്തിച്ചു. എന്നാൽ പരാതി അന്വേഷിച്ച എളമരം കമ്മീഷൻ താൻ പ്രവർത്തിച്ചില്ലെന്ന് റിപ്പോർട്ടിൽ എഴുതിവച്ചു. ഇതിന് പിന്നിൽ ആരൊക്കെയെന്ന് താൻ വെളിപ്പെടുത്തും. എല്ലാം ജനങ്ങളെ ധരിപ്പിക്കുമെന്നും ജി സുധാകരൻ അഭിമുഖത്തിൽ പറഞ്ഞു.
കരുവന്നൂരിൽ പിഴവുണ്ടായി, ഇഡിയെ തടയാനാകില്ല; സിപിഎമ്മിനെ വെട്ടിലാക്കി ജി സുധാകരൻ

Asianet News Live| Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Latest News Updates #Asianetnews