ശമ്പള ഓര്‍ഡിനൻസ്: ഹൈക്കോടതി വിധി പ്രതീക്ഷിച്ചതെന്ന് തോമസ് ഐസക്
കേസ് കൊടുക്കാൻ പോയവര്‍ മുഖം മൂടി മാറ്റിവച്ച് രാഷ്ട്രീയ പക്ഷപാതിത്വം തുറന്ന് കാണിക്കണം. കുത്തിത്തിരുപ്പ് ഉണ്ടാക്കുന്നവര്‍ അതിൽ നിന്ന് പിൻമാറണമെന്ന് ധനമന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച് ഓര്‍ഡിനൻസ് ഇറക്കാൻ സര്‍ക്കാരിന് അവകാശമുണ്ടെന്ന കോടതി തീരുമാനത്തെ സ്വാഗതം ചെയ്യുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്. നിയമപരമായി ചെയ്യാൻ കോടതി പറഞ്ഞു സർക്കാരത് ചെയ്തു. ജീവനക്കാരുടെ ശമ്പളം ഉത്തരവിറക്കി കുറക്കുന്നതിനെ സർക്കാരും എതിർക്കുകയാണ്, ശമ്പളം മാറ്റി വയ്ക്കുക മാത്രമാണ് സർക്കാർ ചെയ്തതതെന്നും ധനമന്ത്രി പ്രതികരിച്ചു.
നിശ്ചിത കാലത്തേക്ക് ശമ്പളം മാറ്റിവക്കാനുള്ള അധികാരം മാത്രമാണ് സര്‍ക്കാര്‍ എടുത്തത്. പക്ഷെ കേസ് കൊടുക്കാൻ പോയവര്‍ മുഖം മൂടി മാറ്റിവക്കണം. അവരുടെ രാഷ്ട്രീയ പക്ഷപാതിത്വം ജനം കാണേണ്ടതാണെന്നും ധനമന്ത്രി പറഞ്ഞു. നാട് ഒറ്റക്കെട്ടായി നടത്തുന്ന കൊവിഡ് പ്രതിരോധത്തെ തുരങ്കം വക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും ധനമന്ത്രി തോമസ് ഐസക് കുറ്റപ്പെടുത്തി. കാലത്തിന് ചേരുന്ന രാഷ്ട്രീയ പ്രവര്‍ത്തനം അല്ലെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.