ഒന്നും രണ്ടും പ്രവര്‍ത്തി ദിവസം ശമ്പളമെത്തേണ്ടവര്‍ക്കാണ് ഇന്ന് ശമ്പളം കിട്ടിത്തുടങ്ങിയിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ഇടിഎസ്ബി അക്കൗണ്ടുകളിൽ നിന്ന് അതാത് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമെത്തുന്നുണ്ട്
തിരുവനന്തപുരം:സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയത് വമ്പിച്ച പ്രതിഷേധങ്ങള്‍ക്കും രാഷ്ട്രീയ പോരിനുമാണ് ഇടയാക്കിയത്.ശമ്പളം മുടങ്ങി നാലാം ദിനമായ ഇന്ന് ശമ്പളവിതരണം തുടങ്ങിയെങ്കിലും പ്രതിദിനം പിൻവലിക്കാവുന്ന തുകയ്ക്ക് പരിധി നിശ്ചയിച്ചിരിക്കുകയാണ് സര്‍ക്കാര്‍.
ശമ്പളത്തിനും പെൻഷനും മാത്രമല്ല, ട്രഷറി നിക്ഷേപങ്ങള്‍ക്കും പരിധി നിശ്ചയിച്ചിട്ടുണ്ട്. ഒരു ദിവസം പിൻവലിക്കാവുന്ന പരിധി അമ്പതിനായിരമാണ്.
ഒന്നും രണ്ടും പ്രവര്‍ത്തി ദിവസം ശമ്പളമെത്തേണ്ടവര്‍ക്കാണ് ഇന്ന് ശമ്പളം കിട്ടിത്തുടങ്ങിയിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ഇടിഎസ്ബി അക്കൗണ്ടുകളിൽ നിന്ന് അതാത് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമെത്തുന്നുണ്ട്. മൂന്നാം പ്രവര്‍ത്തി ദിനത്തിലും അതിന് ശേഷവും ശമ്പളം കിട്ടുന്നവര്‍ക്ക് ആനുപാതികമായി ശമ്പളം ഇനിയും വൈകും.
പ്രതിദിനം പിൻവലിക്കാനാകുക 50000 രൂപ മാത്രമാണ്. ഒരുമിച്ച് പണം പിൻവലിക്കുമ്പോഴുണ്ടാകുന്ന സാങ്കേതിക തടസം മറികടക്കാനുള്ള താൽകാലിക ക്രമീകരണമാണെന്നാണ് സര്‍ക്കാര്‍ വിശദീകരണമെങ്കിലും പണമില്ലാത്തത് തന്നെയാണ് പ്രശ്നം. സാമ്പത്തിക വര്‍ഷാവസാനം ഓവര്‍ ഡ്രാഫ്റ്റിലാകാതെ പരമാവധി ദിവസം ട്രഷറിയെ പിടിച്ച് നിര്ത്താനുള്ള ക്രമീകരണം ആയത് കൊണ്ട് ട്രഷറി ഇടപാടുകൾക്കും കര്‍ശന നിയന്ത്രണമുണ്ട്.
പ്രതിസന്ധിക്ക് കാരണം കേന്ദ്രമാണെന്നാണ് ധനമന്ത്രി ആവർത്തിച്ചുവിമർശിക്കുന്നതിനിടെ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിഷേധം കനക്കുകയും ചെയ്തു. സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ നടത്തുന്ന അനിശ്ചിത കാല നിരാഹാരസമരം പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്തു.
ബജറ്റ് തയ്യാറാക്കാൻ സഹായിച്ച ധനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ധനമന്ത്രി വിരുന്നൊരുക്കിയ തൈക്കാട് ഗസ്റ്റ്ഹൗസിന് മുന്നില്‍ സെറ്റോ (സ്റ്റേറ്റ് എംപ്ലോയീസ് ആന്‍റ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷൻ) നടത്തിയ പ്രതിഷേധവും ശ്രദ്ധേയമായി. ശമ്പളപ്രതിസന്ധിക്കിടെയുള്ള വിരുന്ന് ധൂർത്തെന്നാരോപിച്ചായിരുന്നു പ്രതിപക്ഷ സർവ്വീസ് സംഘടന കൂട്ടായ്മയുടെ സമരം. ധനമന്ത്രിയുടെ കാറിന് നേരെ പ്രതിഷേധിച്ച ജീവനക്കാർ ഗസ്റ്റ് ഹൗസിന് അകത്തേക്ക് തള്ളിക്കയറാനും ശ്രമിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
