ആദ്യം ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമാണ് ശമ്പളം നൽകിയത്. ധന വകുപ്പിൽ നിന്ന് പണം കിട്ടുന്ന മുറയ്ക്ക് മറ്റ് ജീവനക്കാരിലേക്കും ശമ്പളമെത്തും
തിരുവനന്തപുരം : കെഎസ്ആർടിസിയിലെ (ksrtc) ശമ്പള വിതരണം (salary distribution) ഇന്ന് പൂർത്തിയാകും. ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ഇന്നലെ തന്നെ ശമ്പളം ലഭിച്ച് തുടങ്ങിയിരുന്നു. സർക്കാർ അധികമായി 20 കോടി കൂടി നൽകിയതോടെയാണ് പ്രശ്ന പരിഹാരമായത്.
ഇതിനിടെ കെഎസ്ആർടിസിയിലെ ശന്പള പ്രതിസന്ധിയിൽ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഇന്ന് മന്ത്രി മന്ദിരങ്ങളിലേക്ക് ബിഎംഎസ് പട്ടിണി മാർച്ച് നടത്തും. തിരുവനന്തപുരത്ത് ഗതാഗതമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കാണ് മാർച്ച്. തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ ഗതാഗതമന്ത്രി തിരുവനന്തപുരത്ത് ഇല്ല. വയനാട്,കണ്ണൂർ,കാസർകോട് ഒഴികെയുള്ള ജില്ലകളിൽ വിവിധ മന്ത്രിമാരുടെ സ്വകാര്യ വസതികളിലേക്കാണ് മാർച്ച്. ഇതോടൊപ്പം കെഎസ്ആർടിസിയിലെ ഡീസൽ പർച്ചേസിൽ അഴിമതി ആരോപണമുന്നയിച്ച് ബിഎംഎസ് മുഖ്യമന്ത്രിക്ക് പരാതി നൽകി
കെഎസ്ആർടിസിയിൽ ശമ്പള വിതരണം തുടങ്ങി; എല്ലാ മാസവും ഇങ്ങനെ പറ്റില്ലെന്ന് ധനമന്ത്രി
തിരുവനന്തപുരം: കാത്തിരിപ്പുകൾക്കൊടുവിൽ കെ എസ് ആർ ടി സിയിൽ ( K S R T C ) ശമ്പള വിതരണം (Salary Distribution) തുടങ്ങി. ശമ്പളം നൽകാനായി 20 കോടി രൂപ കുടി അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. സർക്കാർ സഹായമായ 20 കോടി രൂപയക്ക് പുറമെ 50 കോടി രൂപ ഓവർഡ്രാഫ്റ്റ് എടുത്താണ് കെ എസ് ആർ ടി സി തത്കാലം ശമ്പള പ്രതിസന്ധി മറികടന്നത്. സർക്കാർ അധിക സഹായം പ്രഖ്യപിച്ചെങ്കിലും പണം കയ്യിൽ കിട്ടാൻ കാത്തുനിൽക്കാതെ മാനേജ്മെന്‍റ് ശമ്പള വിതരണത്തിലേക്ക് കടക്കുകയായിരുന്നു.
ആവശ്യമുള്ള അധിക തുക മറ്റ് സാമ്പത്തിക ക്രമീകരണങ്ങളിലൂടെ ഉറപ്പാക്കിയാണ് നടപടി. ആദ്യം ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമാണ് ശമ്പളം നൽകിയത്. ധന വകുപ്പിൽ നിന്ന് പണം കിട്ടുന്ന മുറയ്ക്ക് മറ്റ് ജീവനക്കാരിലേക്കും ശമ്പളമെത്തും. മുഖ്യമന്ത്രി നടത്തിയ ഇടപെടലാണ് പ്രശ്ന പരിഹാരത്തിന് വഴി ഒരുക്കിയത്. 20 ദിവസം വൈകിയങ്കിലും സ്കൂൾ തുറക്കും മുമ്പ് ശമ്പളം കിട്ടുന്നതിന്‍റെ ആശ്വാസത്തിലാണ് ജീവനക്കാർ.
എന്നാൽ എല്ലാ മാസവും കെ എസ് ആർ ടി സിക്ക് കോടികൾ നൽകാനാവില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. ഗതാഗതമന്ത്രിയുടെ നിലപാട് തള്ളി പണിമുടക്കുകളല്ല കെ എസ് ആർ ടി സിയിലെ പ്രതിസന്ധിക്ക് കാരണമെന്നും കെ എൻ. ബാലഗോപാൽ പറഞ്ഞു. തന്‍റെയും ധനമന്ത്രിയുടേയും നിലപാട് ഒന്ന് തന്നെയെന്നായിരുന്നു വിവാദത്തിൽ ആന്‍റണി രാജുവിന്‍റെ പുതിയ പ്രതികരണം.
