മൂന്ന് പ്രതികൾക്കെതിരെ ആംസ് ആക്ട് പ്രകാരമാണ് കേസ് എടുത്തത്. പ്രതികൾ നായാട്ട് സംഘത്തിൽ പെട്ടവരെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. സന്ദീപനെ ഞായറാഴ്ച്ച രാത്രിയാണ് വീടിന് സമീപത്തെ കുഴിയിൽ അവശനിലയിൽ കണ്ടെത്തിയത്.
പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറിലെ സന്ദീപിന്റെ മരണത്തിൽ കേസ് എടുത്ത് പൊലീസ്. കസ്റ്റഡിയിലുള്ള മൂന്ന് പ്രതികൾക്കെതിരെ ആംസ് ആക്ട് പ്രകാരമാണ് കേസ് എടുത്തത്. പ്രതികൾ നായാട്ട് സംഘത്തിൽ പെട്ടവരെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. കസ്റ്റഡിയിലുള്ളവർ സഞ്ചരിച്ച വാഹനത്തിൽ നിന്ന് നാടൻ തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ വൈദ്യ പരിശോധനയ്ക്കു വേണ്ടി കൊണ്ടുപോയിട്ടിണ്ട്. സന്ദീപിന്റെ മരണത്തിൽ ഇവർക്ക് പങ്കുണ്ടോ എന്ന് അടക്കമുള്ള കാര്യങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം തീരുമാനിക്കുമെന്ന് പോലീസ് അറിയിച്ചു.
സന്ദീപനെ ഞായറാഴ്ച്ച രാത്രിയാണ് വീടിന് സമീപത്തെ കുഴിയിൽ അവശനിലയിൽ കണ്ടെത്തിയത്. സന്ദീപിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അടുപ്പത്തിലായിരുന്ന യുവതിയെ വിളിച്ചുകൊണ്ടുവരാൻ പോകുകയാണെന്ന് അറിയിച്ചാണ് സന്ദീപ് വീട്ടിൽ നിന്ന് പുറത്തുപോയതെന്ന് ബന്ധുക്കൾ പറയുന്നു. പിന്നീട് ദുരൂഹ സാഹചര്യത്തിലാണ് അദ്ദേഹത്തെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഗുരുതര ആരോപണവുമായി സന്ദീപിന്റെ പിതാവ് സദാനന്ദനും രംഗത്തെത്തിയിരുന്നു. യുവതിയുടെ ബന്ധുക്കൾ മകനെ മർദിച്ചിട്ടുണ്ടെന്നാണ് ആരോപണം. ഈ ആരോപണത്തിന്റെ അടിസ്ഥാനത്തിലടക്കമുള്ള വിവിധ സാഹചര്യങ്ങൾ പരിശോധിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.


