ലൈംഗിക പീഡന കേസിൽ ബിജെപി നേതാവ് സി കൃഷ്ണകുമാറിനെ കോടതി കുറ്റവിമുക്തനാക്കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. 2025 ഏപ്രിൽ 22ന് പ്രധാനമന്ത്രിയുടെ ഓഫീസ് കൃഷ്ണകുമാറിനെതിരായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു
കാസര്‍കോട്: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി കൃഷ്ണകുമാറിനെതിരായ പീഡന പരാതിയിൽ ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ലൈംഗിക പീഡന കേസുകളിൽ ഇരകളുടെ ഐഡന്‍റിറ്റി വെളിപ്പെടുത്താൻ പാടില്ലെന്നും എന്നാൽ, കൃഷ്ണകുമാര്‍ ആ നിയമം ലംഘിച്ചുവെന്നും ക്രിമിനൽ കുറ്റത്തിന് കേസെടുക്കണമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.ഭീഷണിപ്പെടുത്തുക എന്ന ഉദ്ദേശത്തിലാണ് കൃഷ്ണകുമാര്‍ വിശദാംശങ്ങൾ പുറത്തു പറഞ്ഞത്. പൊലീസ് ക്രിമിനൽ കേസ് എടുക്കണം. മിനി കൃഷ്ണകുമാറിന്‍റെ ജീവിതം തകർക്കരുതെന്ന് പിതാവ് പറഞ്ഞത് കൊണ്ടാണ് ആദ്യം കേസ് ഒതുങ്ങി പോയത്.
സിവിൽ കേസ് ഇപ്പോഴും ഹൈക്കോടതിയിലാണുള്ളത്. ലൈംഗിക പീഡന കേസിൽ കൃഷ്ണകുമാറിനെ കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല. 2025 ഏപ്രിൽ 22ന് പ്രധാനമന്ത്രിയുടെ ഓഫീസ് കൃഷ്ണകുമാറിനെതിരായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.എസ്‍പി ഓഫീസിൽ ഇപ്പോഴും ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നുണ്ട്. പെണ്‍കുട്ടിയുടെ പരാതി ശോഭ സുരേന്ദ്രനും എംടി രമേശിനും അറിയാമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. കേരള ബ്രിജ് ഭൂഷനാണ് കൃഷ്ണകുമാറെനനും വെണ്ണക്കരയിൽ ഉണ്ടായ സംഭവം എന്താണെന്നും എന്തിനാണ് കൃഷ്ണകുമാറിൻ്റെ ഭാര്യ വെണ്ണക്കരയിലെ ഒരു വീട്ടിൽ എത്തിയതെന്നും സന്ദീപ് വാര്യര്‍ ചോദിച്ചു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെക്കെതിരായ ലൈംഗിക ചൂഷണ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി കൃഷ്ണകുമാറിനെതിരെ പരാതി ഉയര്‍ന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനാണ് പാലക്കാട് സ്വദേശി പരാതി നൽകിയത്. വ്യാജ പരാതിയെെന്ന് സി കൃഷ്ണകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്വത്ത് തര്‍ക്കവും കുടുംബ പ്രശ്നവുമാണ് പരാതിക്ക് പിന്നിലെന്ന് കൃഷ്ണകുമാർ പറയുന്നു. പിന്നിൽ സന്ദീപ് വാര്യറാണെന്നും കൃഷ്ണകുമാർ ആരോപിക്കുന്നു. 2014 ലാണ് ആദ്യം പരാതി ഉയർന്നത്. അന്ന് കോടതി തള്ളിയ ആരോപണമാണെന്നും കൃഷ്ണകുമാർ വിശദീകരിക്കുന്നു.
കൃഷ്ണകുമാര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പാലക്കാട് സ്വദേശിനിയുടെ പരാതി. സി കൃഷ്ണകുമാറിനെതിരെ പരാതി ലഭിച്ച വിവരം രാജീവ് ചന്ദ്രശേഖറിന്‍റെ ഓഫീസ് സ്ഥിരീകരിച്ചു. പരിശോധിക്കാമെന്നായിരുന്നു രാജീവ് ചന്ദ്രശേഖര്‍ പരാതിക്കാരിക്ക് നല്‍കിയ മറുപടി. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സി കൃഷ്ണകുമാറിന്‍റെ നേതൃത്വത്തില്‍ വലിയ പ്രതിഷേധം നടത്തിരുന്നു. ഈ സാഹചര്യത്തിലാണ് കൃഷ്ണകുമാറിനെതിരെ പരാതി എത്തുന്നത്.



