കുറ്റപത്രത്തോടൊപ്പം സമർപ്പിച്ച 59 രേഖകളിൽ 11 രേഖകൾ മാത്രമാണ് പ്രതിഭാഗത്തിന് കൈമാറിയത്

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമന്‍കടവിലെ ആശ്രമം കത്തിച്ച കേസ് വിചാരണ കോടതിയിലേക്ക് മാറ്റുന്നത് നീളുന്നു. കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ച മുഴുവന്‍ രേഖകളും അന്വേഷണ സംഘം പ്രതിഭാഗത്തിന് നല്‍കാത്തതാണ് കാരണം. കുറ്റപത്രത്തോടൊപ്പം സമർപ്പിച്ച 59 രേഖകളിൽ 11 രേഖകൾ മാത്രമാണ് പ്രതിഭാഗത്തിന് കൈമാറിയത്. അഞ്ചു തവണ ആവശ്യപ്പെട്ടിട്ടും മുഴുവന്‍ രേഖകളും അന്വേഷണ സംഘം കൈമാറിയില്ല. തിരുവനന്തപുരം അഡീ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് കേസ് പരിഗണിച്ചെങ്കിലും രേഖകള്‍ ഹാജരാക്കാത്തത് കാരണം ജൂണ്‍ 17 ലേക്ക് കേസ് വീണ്ടും മാറ്റി. മറ്റൊരു കോടതിയാണ് കേസ് വിചാരണ നടത്തേണ്ടത്. 2018 ഒക്ടോബർ 27 ന്സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ടത്. കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ഗിരി കുമാർ, ശബരി എസ്.നായർ, കൃഷ്ണകുമാർ, വിജേഷ് എന്നിവരാണ് കേസിലെ പ്രതികൾ. ഇവർ ജാമ്യത്തിലാണ്. ആശ്രമത്തിൽ റീത്ത് വച്ചത് കൃഷ്ണകുമാറാണെന്നും ഗിരി കുമാറിന്റെ നേതൃത്വത്തിലാണ് ഗുഢാലോചന നടത്തിയത് എന്നുമാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്