സനൂപ് വധം; ഒന്നാം പ്രതിയുടെ ഭാര്യവീട്ടില്‍ പൊലീസ് റെയ്‍ഡ്, പാസ്പോർട്ടും രേഖകളും പിടിച്ചെടുത്തു
സനൂപിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് നന്ദൻ കുത്തിയതെന്നാണ് എഫ്ഐആറില്‍ വ്യക്തമാക്കുന്നത്. സനൂപിനെ കുത്തുകയും തലയ്ക്കടിച്ച് വീഴ്ത്തുകയും ചെയ്തത് നന്ദനാണ്.
തൃശ്ശൂര്‍: കുന്നംകുളം ചിറ്റിലങ്ങാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി പി യു സനൂപിനെ കൊലപ്പെടത്തിയ കേസിലെ ഒന്നാം പ്രതി നന്ദന്‍റെ പോര്‍കുളത്തുള്ള ഭാര്യവീട്ടില്‍ പൊലീസ് റെയ്‍ഡ് നടത്തി. എരുമപ്പെട്ടി എസ് ഐ അബ്ദുൾ ഹക്കീമിന്‍റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ നന്ദന്‍റെ പാസ്പോർട്ടും മറ്റ് രേഖകളും പിടിച്ചെടുത്തു. നന്ദന്‍ രാജ്യം വിട്ടുപോകുമെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഇയാള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
സനൂപിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് നന്ദൻ കുത്തിയതെന്നാണ് എഫ്ഐആറില്‍ വ്യക്തമാക്കുന്നത്. സനൂപിനെ കുത്തുകയും തലയ്ക്കടിച്ച് വീഴ്ത്തുകയും ചെയ്തത് നന്ദനാണ്. കൊലപാതകം നടന്ന രാത്രി തന്നെ പ്രതികളായ നന്ദൻ, ശ്രീരാഗ്, സതീഷ്, അഭയരാജ് എന്നിവര്‍ ചിറ്റിലങ്ങാട്ട് നിന്ന് മുങ്ങിയിരുന്നു. പിന്നീട് നന്ദനെ തൃശ്ശൂര്‍ ജില്ലയിലെ ചിലയിടങ്ങില്‍ കണ്ടതായി പൊലീസിന് വിവരം ലഭിച്ചു. എന്നാല്‍ മറ്റ് മൂന്നുപേര്‍ ഒപ്പമുണ്ടായിരുന്നില്ല. പ്രതികള്‍ നാലു പേരും നാലു വഴിയ്ക്ക് മുങ്ങിയതാകാം എന്നാണ് നിഗമനം. നന്ദൻ രണ്ടുമാസം മുമ്പാണ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്.