Asianet News MalayalamAsianet News Malayalam

മോശയുടെ അംശവടി വാക്കിംഗ് സ്റ്റിക്, കൃഷ്ണന്റെ ഉറിയുടെ വില 2000 രൂപ; മോൻസന് പുരാവസ്തു നൽകിയ സന്തോഷ് പറയുന്നു

ത്രേതാ യുഗത്തിൽ ഉപയോഗിച്ച, കൃഷ്ണന്റേതെന്ന് അവകാശപ്പെട്ട ഉറിയുടെ കാലപ്പഴക്കം അറുപത് വർഷം മാത്രം. വില 2000 രൂപ...

Santhosh who gave Antiques to Monson says the reality
Author
Thiruvananthapuram, First Published Sep 28, 2021, 8:53 PM IST

തിരുവനന്തപുരം: മോശയുടെ അംശവടി എന്നവകാശപ്പെട്ട വടി പുരാവസ്തുവല്ലെന്ന് (Antiques) മോൻസന് പുരാവസ്തുക്കൾ നൽകിയ സന്തോഷ്. ഏഷ്യാനെറ്റ് ന്യൂസ് നൂസ് അവർ (News Hour) ചർച്ചയിലാണ് സന്തോഷിന്റെ വെളിപ്പെടുത്തൽ. വെറും നാൽപ്പത് മുതൽ അമ്പത് വർഷം മാത്രം പഴക്കമുള്ള വാക്കിംഗ് സ്റ്റിക്കാണ് താൻ മോൻസന് (Monson) വിറ്റതെന്നും ഇതാണ് പിന്നീട് മോശയുടെ അംശവടിയാണെന്ന് മോൻസൻ പ്രചരിപ്പിച്ചതെന്നും സന്തോഷ് ന്യൂസ് അവറിൽ പറഞ്ഞു. 

കാലപ്പഴക്കം പറഞ്ഞുതന്നെയാണ് ഓരോ വസ്തുക്കളും മോൻസന് നൽകിയതെന്നും ഊന്നുവടി എന്ന് പറഞ്ഞുതന്നെയാണ് ആ വടി കൊടുത്തതെന്നും സന്തോഷ് വ്യക്തമാക്കി. പുരവസ്തുക്കൾ കളക്ട് ചെയ്ത് ആന്റിക് ബിസിനസ് നടത്തുകയും സിനിമയുടെ കലാസംവിധാനത്തിന് വസ്തുക്കൾ നൽകുകയും ചെയ്യുന്നയാളാണ് താനെന്നും സന്തോഷ് കൂട്ടിച്ചേർത്തു. 

മോൻസന്റെ കയ്യിലുള്ള പുരാവസ്തുക്കളിൽ ഭൂരിഭാഗവും സന്തോഷിന്റെ പക്കൽ നിന്നും വാങ്ങിയതാണ്. എന്നാൽ ഇതിന് ഒരു രൂപ പോലും തനിക്ക് കിട്ടിയിട്ടില്ലെന്നുമാണ് സന്തോഷ് പറയുന്നത്. ഖത്തർ ദുബായ് എന്നിവിടങ്ങളിൽ നിന്ന് ആളുകൾ വരാറുണ്ട് എന്ന് പറയുമ്പോൾ സാധനങ്ങൾ കൊണ്ടുകൊടുക്കും. പക്ഷേ വിറ്റതായി അറിയില്ല.

ത്രേതായുഗത്തിൽ കൃഷ്ണൻ വെണ്ണ കട്ടുതിന്ന് സ്ഥിരമായി ഉറി പൊട്ടിച്ചിരുന്നതിനാൽ അമ്മ യശോദ മരംകൊണ്ട് നിർമ്മിച്ചതെന്ന് മോൻസൻ അവകാശപ്പെട്ട ഉറിയും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇത് ഒരു പഴയ വീട്ടിൽ തൈരും വെണ്ണയും ഇട്ടുവയ്ക്കുന്ന അറുപത് വർഷം പഴക്കം മാത്രമുള്ളതാണെന്നും താൻ തന്നെയാണ് അതും മോൻസന് നൽകിയതെന്നും സന്തോഷ് പറഞ്ഞു. 2000 രൂപയ്ക്കാണ് ഈ ഉറി നിൽപ്പന നടത്തിയത്. സാധാരണ ഉറിയാണെന്ന് പറഞ്ഞുതന്നെയാണ് വിറ്റതെന്നും സന്തോഷ് ന്യൂസ് അവറിൽ പറഞ്ഞു.  

Read Also: ടൊവിനോ തോമസ്, പേര്‍ളി മാണി, ശ്രീനിവാസന്‍; മോൻസനൊപ്പമുള്ള ചലചിത്രതാരങ്ങളുടെ ചിത്രങ്ങളും പുറത്ത്

തന്റെ പക്കൽ നിന്ന് വാങ്ങിയ സാധനങ്ങളൊന്നും മോൻസൻ വിറ്റതായി അറിവില്ല. എല്ലാം സാധനങ്ങളും അവിടെത്തന്നെയുണ്ട്. സാധനങ്ങൾ കാണിച്ച് പലരിൽനിന്നായി പൈസ വാങ്ങിയതായാണ് അറിയാൻ കഴിഞ്ഞത്. യൂട്യൂബ് വീഡിയോയിൽ മോശയുടേതെന്നും കൃഷ്ണന്റേതെന്നുമെല്ലാം പറഞ്ഞ് സാധനങ്ങൾ പരിചയപ്പെടുത്തുന്നത് കണ്ടപ്പോൾ അന്വേഷിച്ചെന്നും തട്ടിപ്പിന് വേണ്ടിയാണോ ഉപയോഗിക്കുന്നത് എന്ന് ചോദിച്ചപ്പോൾ കൌതുകത്തിന് വേണ്ടിയാണ് അങ്ങനെ പറയുന്നതെന്നായിരുന്നു മോൻസന്റെ മറുപടി. അപ്പോഴേ ആളുകൾ കൌതുകത്തോടെ ഇതെല്ലാം കാണാൻ വീട്ടിലെത്തൂ എന്നും മോൻസൻ പറഞ്ഞതായി സന്തോഷ് വ്യക്തമാക്കി. 

Read Also: കാറിലും തട്ടിപ്പ്; എട്ട് ആഡംബര കാറുകള്‍ വാങ്ങി, ഒരു രൂപ പോലും മോന്‍സന്‍ നല്‍കിയില്ലെന്ന് വ്യവസായി

നബിയുടെ വിളക്കെന്ന് പറഞ്ഞത് ജൂതർ ഉപയോഗിച്ചിരുന്ന മൺവിളക്കാണ്. വിളക്കിന് പരമാവധി 100 കൊല്ലം പഴക്കമുണ്ട്. 78 ശതമാനം വസ്തുക്കളും താൻ നൽകിയതാണ്. ആനക്കൊമ്പുകളും വ്യാജമാണ്. തടിയിലോ മറ്റോ നിർമ്മിച്ച വസ്തുവാണ് വ്യാജ ആനക്കൊമ്പെന്നും സന്തോഷ് പറയുന്നു. 

പുരാവസ്തുക്കളുടെ മറവിൽ മോൻസൻ മാവുങ്കൽ നടത്തിയ കോടികളുടെ സാമ്പത്തിക തട്ടിപ്പുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നത്. നൂറ്റാണ്ടുകൾ പഴക്കമുളള പുരാവസ്തുക്കളുടെ വിൽപ്പനക്കാരൻ എന്നാണ് ഇയാൾ അവകാശപ്പെട്ടിരുന്നത്. യുഎഇ രാജകുടുംബാംഗങ്ങൾ അടക്കമുളളവരുമായി പുരാവസ്തു ഇടപാടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു സാമ്പത്തിക തട്ടിപ്പ് നടത്തിയത്. 

ബ്രൂണൈ സുൽത്താനുമായും യുഇ എ രാജകുടുംബാംഗങ്ങളുമായും പുരാവസ്തുക്കളുടെ വിൽപ്പന നടത്തിയെന്നും ഇടപാടിൽ രണ്ട് ലക്ഷത്തി അറുപതിനായിരം കോടി കിട്ടിയെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു. എച്ച് എസ് ബി സി ബാങ്കിൽ നിന്ന് പണം വിട്ടുകിട്ടാൻ ചില തടസങ്ങളുണ്ടെന്നും അതിനാൽ താൽക്കാലിക ആവശ്യത്തിനെന്നും പറഞ്ഞാണ് ഇയാൾ പലരിൽ നിന്നായി പത്തുകോടിയിലേറെ രൂപ വാങ്ങിയത്. പണം തിരികെ കിട്ടാതെ വന്നതോടെയാണ് ഇവർ പരാതി നൽകിയത്. ഇതിനായി ഉപയോഗിച്ച വ്യാജ ബാങ്ക് രേഖകളാണ് പുറത്ത് വന്നത്. ഈ രേഖകളും ഉന്നത ബന്ധങ്ങളും ഉപയോഗിച്ചാണ് മോൻസൻ തട്ടിപ്പ് നടത്തിയത്. 

Read Also: പരാതിക്കാരെ വിരട്ടാൻ മുഖ്യമന്ത്രിയുടെ പേരും ദുരുപയോഗം ചെയ്ത് മോൻസൻ, ബെഹ്റ ബന്ധത്തിന് കൂടുതൽ തെളിവ്

ആഡംബര കാറുകള്‍ വാങ്ങിയും മോന്‍സൻ തട്ടിപ്പ് നടത്തി. എട്ട് ആഡംബര കാറുകള്‍ വാങ്ങി രണ്ട് കോടിയിലധികം പറ്റിച്ചെന്ന് ബെംഗളൂരുവിലെ വ്യവസായി ത്യാഗരാജന്‍ ആരോപിക്കുന്നു. ഒരു രൂപ പോലും മോന്‍സന്‍ തനിക്ക് നല്‍കിയില്ല. മോന്‍സന്‍റെ പുറം മോടിയില്‍ വീണുപോയെന്നും ത്യാ​ഗരാജന്‍ പറഞ്ഞു. ബെം​ഗളൂരു പൊലീസിൽ പരാതി നൽകാനൊരുങ്ങുകയാണ് ത്യാ​ഗരാജന്‍.  

പരാതിക്കാരെ വിരട്ടാനും തട്ടിപ്പ് നടത്താനും മോൻസൻ മാവുങ്കൽ മുഖ്യമന്ത്രിയുടെ പേരും ദുരുപയോഗം ചെയ്തിരുന്നു. കൊച്ചിയിലെ വീട്ടിൽ മുഖ്യമന്ത്രിയെത്തുമെന്ന് മോൻസൻ മാവുങ്കൽ പരാതിക്കാരനായ അനൂപിനോട് പറയുന്ന ശബ്ദരേഖ പുറത്തുവന്നു. മോൻസൻ മാവുങ്കിലിന്റെ വീടുകള്‍ക്ക് സംരക്ഷണമൊരുക്കാൻ നിർദ്ദേശിച്ചത് മുൻ ഡിജിപി ലോക്നാഥ് ബെഹ്റ ആണെന്നതിന്റെ രേഖകളും ഏഷ്യാനെററ് ന്യൂസിന് ലഭിച്ചു.

അവിശ്വസനീയമായ കഥകള്‍ മെനഞ്ഞാണ് നിക്ഷേപകരെയും പരാതിക്കാരെയും മോൻസൻ തട്ടിച്ചിരുന്നതെന്നാണ് പുറത്ത് വന്ന ഓരോ സംഭാഷണങ്ങളിലും നിന്നും വ്യക്തമാകുന്നത്. സ്വർണം കൊണ്ടുള്ള അമൂല്യശേഖരം സൂക്ഷിക്കാനുള്ള അനുമതി ലഭിച്ചുവെന്നും സംരക്ഷണം വിലയിരുത്താൻ മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ തന്നെ നേരിട്ടെത്തുമെന്നും അവർക്കായി വലിയ പാർട്ടിയൊരുക്കണമെന്നും മോൻസ് പറയുന്നു. പരാതിക്കാരൻ അനുപിനോടുള്ള സംഭാഷണത്തിലാണ് മോൺസൺ ഇക്കാര്യങ്ങൾ പറയുന്നത്.

ദില്ലയിലെ സാമ്പത്തിക തർക്കങ്ങള്‍ പരിഹരിക്കാൻ ശശിതരൂർ ഇടപെടുന്നുണ്ടെന്നും പരാതിക്കാരനോട് പറയുന്നുണ്ട്. ലോക് നാഥ് ബെഹ്റ നിരവധി പ്രാവശ്യം മോൻസന്റെ ആതിഥേയഥ്യം സ്വീകരിച്ചിച്ചതിനും അടുപ്പമുള്ളതിനുമുള്ള കൂടുതൽ തെളിവുകളും ചിത്രങ്ങളുമാണ് പുറത്തുവരുന്നത്.

മോൻസനെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ഇൻറെലജൻസ് മേധാവിയോട് ആവശ്യപ്പെട്ട ലോക് നാഥ് ബെഹ്റ തന്നെയാണ് മോൻസന്റെ കൊച്ചിയിലെയും ചേർത്തലയിലെ വീടുകള്‍ക്ക് സംരക്ഷണം നൽകണമെന്നും നിർദ്ദേശം നൽകിയത്. സംശയത്തിൻറെ നിഴയിൽ നിൽക്കുമ്പോഴാണ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പുതിയ പൊലീസ് മേധാവിയെയും മോൻസൻ സന്ദർശിച്ചു. ഉന്നതങ്ങളിലേക്ക മോൻസന് തുണയായ കണ്ണികളാണെന്നാണ് ഇനി പുറത്തുവരേണ്ടത്.

Follow Us:
Download App:
  • android
  • ios