സരിൻ പ്രതിയെ ന്യായീകരിച്ചു; സൈബർ ആക്രമണങ്ങൾ തുടരട്ടെയെന്നാണ് കോൺഗ്രസ് സന്ദേശമെന്ന് വികെ സനോജ്
കോൺഗ്രസ് ഐടി സെൽ മേധാവി സരിൻ പ്രതിയെ ന്യായീകരിച്ചു. സൈബർ ആക്രമണങ്ങൾ തുടരട്ടെയെന്നാണ് കോൺഗ്രസ് സന്ദേശം. മാധ്യമങ്ങളും ഈ വാർത്തയെ തമസ്കരിച്ചുവെന്ന് സനോജ് പറഞ്ഞു.

കണ്ണൂർ: ഇടത് നേതാക്കളുടെ ഭാര്യമാർക്ക് നേരെ സൈബർ ആക്രമണം നടത്തിയ പ്രതിക്ക് കോൺഗ്രസ് ജാമ്യം ലഭിക്കാനുള്ള സഹായം ചെയ്തുവെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. കോൺഗ്രസ് ഐടി സെൽ മേധാവി സരിൻ പ്രതിയെ ന്യായീകരിച്ചു. സൈബർ ആക്രമണങ്ങൾ തുടരട്ടെയെന്നാണ് കോൺഗ്രസ് സന്ദേശം. മാധ്യമങ്ങളും ഈ വാർത്തയെ തമസ്കരിച്ചുവെന്ന് സനോജ് പറഞ്ഞു.
കോൺഗ്രസ് നേതൃത്വം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. ഇത്തരത്തിൽ മുഖമില്ലാത്ത ഐഡികളെ ഡി വൈ എഫ് ഐ പ്രോത്സാഹിപ്പിക്കുന്നില്ല. ഇത്തരക്കാരെ തെരുവിൽ നേരിടാൻ തന്നെയാണ് ഡിവൈഎഫ്ഐ തീരുമാനമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വസീഫും പറഞ്ഞു.
സിപിഎം, ഡിവൈഎഫ്ഐ നേതാക്കളുടെ ഭാര്യമാരെ സമൂഹ മാധ്യമങ്ങളിലൂടെ അശ്ലീലമായ ഭാഷയിൽ അവഹേളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകന് ജാമ്യം ലഭിച്ചിരുന്നു. തിരുവനന്തപുരം എസിജെഎം കോടതിയാണ് ഇന്ന് പ്രതിക്ക് ജാമ്യം അനുവദിച്ചത്. കോട്ടയം കുഞ്ഞച്ചൻ എന്ന വ്യാജ ഫെയ്സ്ബുക് ഐഡി വഴി സിപിഎം നേതാക്കളുടെ ഭാര്യമാരുടെ ഫോട്ടെ അടക്കം വച്ച് അശ്ലീലമായ ഭാഷയിൽ അവഹേളിച്ചുവെന്നാണ് കേസ്.
തിരുവനന്തപുരം പാറശാല സ്വദേശിയായ യൂത്ത് കോൺഗ്രസ് നേതാവ് എബിനാണ് കേസിൽ ഇന്നലെ അറസ്റ്റിലായത്. ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതാവും എംപിയുമായ എഎ റഹിമിന്റെ ഭാര്യ അമൃത, അന്തരിച്ച സിപിഎം, ഡിവൈഎഫ്ഐ നേതാവ് പി ബിജുവിന്റെ ഭാര്യ ഹർഷ എന്നിവർക്കെതിരെയായിരുന്നു എബിൻ താൻ കൈകാര്യം ചെയ്യുന്ന കോട്ടയം കുഞ്ഞച്ചൻ എന്ന വ്യാജ ഫെയ്സ്ബുക് ഐഡി വഴി അശ്ലീല പോസ്റ്റുകൾ പങ്കുവച്ചത്. പിന്നീട് അമൃതയും ഹർഷയും ഇവർക്കെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പ്രസംഗത്തിനിടെ അനൗൺസ്മെന്റ് തടസം: കുപിതനായി ഇറങ്ങിപ്പോയതല്ല, വിശദീകരിച്ച് മുഖ്യമന്ത്രി
https://www.youtube.com/watch?v=Ko18SgceYX8