ഒരു പ്രതിയെ മാപ്പുസാക്ഷിയാക്കി മറ്റുള്ളവരുടെ മേൽ കുറ്റംചുമത്താൻ ശ്രമമെന്ന് സരിത്ത്, ജാമ്യാപേക്ഷ സമർപ്പിച്ചു
കേസിലെ മറ്റൊരു പ്രതിയെ മാപ്പുസാക്ഷിയാക്കി മറ്റുള്ളവരുടെ മേൽ കുറ്റം ചുമത്താനാണ് എൻഐഎ ശ്രമിക്കുന്നത്. എൻഐഎ പോലൊരു ഏജൻസി നാലാം പ്രതിയോട് മാപ്പ് സാക്ഷിയാകാന് യാചിക്കുകയാണ്.
കൊച്ചി: തിരുവനന്തപുരം വിമാനത്താവള സ്വർണ്ണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്ത് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. എൻഐഎ രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യാപേക്ഷ നൽകിയത്. ഹർജി നാളെ കോടതി പരിഗണിക്കും.
കേസിലെ മറ്റൊരു പ്രതിയെ മാപ്പുസാക്ഷിയാക്കി മറ്റുള്ളവരുടെ മേൽ കുറ്റം ചുമത്താനാണ് എൻഐഎ ശ്രമിക്കുന്നതെന്ന് സരിത്ത് ജാമ്യാപേക്ഷയിൽ വ്യക്തമാക്കി. എൻഐഎ പോലൊരു ഏജൻസി നാലാം പ്രതിയോട് മാപ്പ് സാക്ഷിയാകാൻ യാചിക്കുകയാണ്. അന്വേഷണത്തിൽ ഇതുവരെയും ഭീകരവാദ പ്രവർത്തനത്തിന് തെളിവ് ലഭിച്ചിട്ടില്ല. താൻ നിരപരാധിയാണെന്നും സരിത്ത് വ്യക്തമാക്കി.
അതേ സമയം കേസിൽ സ്വപ്ന സുരേഷ് അടക്കമുളള പ്രതികളുടെ ജാമ്യാപേക്ഷ എൻഐഎ കോടതി നാളെ പരിഗണിക്കും. സന്ദീപ് നായരുടെ രഹസ്യമൊഴിയും കോടതി പരിശോധിക്കും. മാപ്പുസാക്ഷിയാകാൻ തയ്യാറാണെന്ന് സന്ദീപ് അറിയിച്ചതിനെ തുടര്‍ന്ന് ആലുവ മജിസ്ട്രേറ്റ് കോടതിയാണ് സന്ദീപിന്‍റെ മൊഴി രേഖപ്പെടുത്തിയത്. ഇതിന്‍റെ പകര്‍പ്പ് എന്‍ഐഎക്ക് കൈമാറും. സന്ദീപ് നായരുടെ മൊഴിയുടെ പകർപ്പിനായി കസ്റ്റംസും എൻഐഎ കോടതിയിൽ അപേക്ഷ നൽകുന്നുണ്ട്. രഹസ്യമൊഴി നല്‍കിയ ശേഷം തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി സന്ദീപ് നായർ സമർപ്പിച്ച ഹർജിയും എൻഐഎ കോടതി മുമ്പാകെയുണ്ട്.