'മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തലിന് പി സി ജോര്‍ജിന്‍റെ സമ്മര്‍ദ്ദം': മൊഴി നല്‍കി സരിത
സ്വപ്നയുടെ കൈവശം തെളിവുകളില്ലെന്ന് ജയിലിൽ വച്ച് അറിയാവുന്നതിനാൽ പിൻമാറിയെന്നും സരിത മൊഴി നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ പറയാൻ പി സി ജോർജ് സമ്മർദ്ദം ചെലുത്തിയെന്ന് സരിതാ എസ് നായർ. സ്വപ്നയും പി സി ജോർജും ക്രൈം നന്ദകുമാറുമാണ് നീക്കത്തിന് പിന്നിലെന്നും സരിത ഗൂഡാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് മൊഴി നൽകി. കെ ടി ജലീലിന്‍റെ പരാതിയിൽ കന്‍റോണ്‍മെന്‍റ് പൊലീസ് എടുത്ത കേസിലാണ് സരിതയുടെ മൊഴിയെടുത്തത്.
പി സി ജോർജ് പല തവണ വിളിച്ചെന്നും മുഖ്യമന്ത്രിക്കെതിരെ പറയാൻ സമ്മർദ്ദം ചെലുത്തിയെന്നുമാണ് സരിത പറയുന്നത്. സ്വപ്‍നയെ ജയിലിൽ വെച്ച് പരിചയമുണ്ട്. എന്നാൽ സ്വപ്‍നയുടെ കയ്യിൽ തെളിവുകളില്ലെന്ന് അറിയാവുന്നത് കൊണ്ട് പിന്മാറിയെന്നാണ് സരിത പറയുന്നത്. മുഖ്യമന്ത്രിക്കെതിരായ തെളിവ് സ്വപ്നയുടെ കയ്യിൽ ഉണ്ടെന്ന് പറയാൻ ജോർജ് ആവശ്യപ്പെട്ടു. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വെച്ചും ഈരാറ്റുപേട്ടയിലെ ജോർജിന്‍റെ വീട്ടിൽ വെച്ചും താനുമായി കൂടിക്കാഴ്ച നടത്തി. ജോർജുമായുള്ള സംഭാഷണത്തിന്‍റെ ഓഡിയോ ടേപ്പും സംഘത്തിന് സരിത കൈമാറി.
അന്വേഷണ സംഘത്തിലെ എസ് പി മധുസൂദനനാണ് സരിതയുടെ മൊഴി രേഖപ്പെടുത്തിയത്. സരിതയെ സാക്ഷിയാക്കി ഗൂഡാലോചന അന്വേഷണം വ്യാപകമാക്കാനാണ് നീക്കം. കേസ് റദ്ദാക്കണമെന്ന സ്വപ്നയുടെ ഹർജിയെ സരിതയുടെ മൊഴി വെച്ച് കോടതിയിൽ അടക്കം നേരിടാനാണ് ശ്രമം. തിങ്കളാഴ്ച്ചയോ ചെവ്വാഴ്ച്ചയോ പ്രത്യേക സംഘം യോഗം ചേരും. അതിന് ശേഷം സ്വപ്ന, പി സി ജോർജ്ജ് എന്നിവരെ ചോദ്യം ചെയ്യും. സ്വപ്ന ജോലി ചെയ്യുന്ന എച്ച്ആർഡിഎസിനെതിരെയും അന്വേഷണം ഉണ്ടാകും.
- Read Also : ഷാജും ഇബ്രാഹിമും കേരളം വിട്ടു; പോയത് ഫോണില്‍ നിന്ന് ഡിലീറ്റായ വീഡിയോ തിരിച്ചെടുക്കാനെന്ന് ഇബ്രാഹിം