'അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തരൂർ യോഗ്യന്‍, കൂടുതൽ വോട്ടു കിട്ടുന്നവർ വിജയിക്കും'; കെ സുധാകരന്‍
കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്.അദ്ദേഹത്തിന് മത്സരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ മത്സരിക്കട്ടെയെന്നും കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍.
തിരുവനന്തപുരം: കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂര്‍ മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ നിലപാട് വ്യക്തമാക്കി കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ രംഗത്ത്. എഐസിസി പ്രസിഡന്‍റായി മത്സരിക്കാൻ ശശി തരൂർ യോഗ്യനാണ്. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്. അദ്ദേഹത്തിന് മത്സരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ മത്സരിക്കട്ടെ. കൂടുതൽ വോട്ടു കിട്ടുന്നവർ വിജിയിക്കും.ജനാധിപത്യ പ്രക്രിയയിലൂടെ കോണ്‍ഗ്രസ് അദ്ധ്യക്ഷനെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു
'നയിക്കാൻ ഒരു കുടുംബം' വേണമെന്ന രീതി പാടില്ല, നവോത്ഥാന തന്ത്രം നടപ്പാക്കാൻ കഴിവുള്ള നേതൃത്വം വരട്ടെ': തരൂര്‍
കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹം നിലനിൽക്കെ, പ്രതികരിച്ച് ശശി തരൂർ. നവോത്ഥാന തന്ത്രം നടപ്പാക്കാൻ കഴിവുള്ള നേതൃത്വമാണ് കോൺഗ്രസിന് വേണ്ടതെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടു. ഒരു കുടുംബം തന്നെ കോൺഗ്രസ് പാര്‍ട്ടിയെ നയിക്കണമെന്ന അവസ്ഥ പാടില്ലെന്ന നിലപാടാണ് തരുരിനുള്ളത്. അധ്യക്ഷ പദവിയിലെ ഒഴിവ് എത്രയും പെട്ടന്ന് നികത്തണമെന്നും നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മാര്‍ഗമാകും തെരഞ്ഞെടുപ്പെന്നും അദ്ദേഹം വിശദീകരിച്ചു. സ്ഥാനാർത്ഥിയാകാനുള്ള സാധ്യത തള്ളാതെയായിരുന്നു ശശി തരൂരിന്‍റെ മാധ്യമങ്ങളോടുള്ള പ്രതികരണം.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിൽ നിന്നും ആരും ഉണ്ടാകില്ലെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. അധ്യക്ഷപദത്തിലേക്ക് രാഹുലോ സോണിയയോ പ്രിയങ്ക ഗാന്ധിയോ നാമനിർദേശ പത്രിക നല്‍കില്ലെന്നാണ് എഐസിസി വൃത്തങ്ങള്‍ വ്യക്തമാക്കിയത്. ഗാന്ധി കുടുംബമില്ലെങ്കില്‍ ജി 23 സ്ഥാനാര്‍ത്ഥിയായി ശശി തരൂരോ മനീഷ് തിവാരിയോ മത്സരിച്ചേക്കും. ഇവരിൽ കൂടുതൽ സാധ്യത ശശി തരൂരിനാണ്. കോൺഗ്രസ് വിട്ട ഗുലാം നബി ആസാദിന്റെ പിന്തുണയും ശശി തരൂരിനുണ്ട്.
അതേ സമയം, ഗുലാം നബി ആസാദുമായി കോൺഗ്രസിലെ വിമതരായ ജി 23 നേതാക്കൾ കൂടിക്കാഴ്ച നടത്തി. ആനന്ദ് ശർമ, പൃഥ്വിരാജ് ചവാൻ, ഭൂപീന്ദർ ഹൂഡ എന്നിവരാണ് ആസാദുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്നലെ വൈകിട്ട് ഗുലാം നബി ആസാദിന്റെ ദില്ലിയിലെ വസതിയിൽ വച്ചായിരുന്നു കുടിക്കാഴ്ച. പാർട്ടിയുടെ സംഘടന തെരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങൾ നേതാക്കൾ ചർച്ച ചെയ്തതായാണ് വിവരം. വരുന്ന സെപ്റ്റംബർ അഞ്ചിന് ആസാദ് ജമ്മു കാശ്മീരിൽ റാലി നടത്തുമെന്നും പുതിയ പാർട്ടി രൂപീകരിക്കുമെന്നും പ്രഖ്യാപിച്ചതിന് ശേഷമാണ് കൂടിക്കാഴ്ച എന്നതാണ് ശ്രദ്ധേയം.