'കീഴ്വഴക്കം ലഘിച്ചിട്ടില്ല, പൊതുപരിപാടികള്‍ ഡിസിസിയെ അറിയിക്കുന്നുണ്ട്'; വിമര്‍ശനത്തിന് മറുപടിയുമായി ശശി തരൂർ
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ മണ്ഡലത്തിൽ എത്തിയത് സുഹൃത്ത് ക്ഷണിച്ചിട്ട്.മിണ്ടാതിരിക്കാൻ തങ്ങൾ കിൻഡർ ഗാർഡൻ കുട്ടികളല്ല.വിവാദങ്ങൾ ഉണ്ടാക്കിയിട്ടില്ല നേതാക്കളുമായി ഒരു അകൽച്ചയും ഇല്ലെന്നും ശശി തരൂർ.
കൊച്ചി: പാര്‍ട്ടി കീഴ്വഴക്കങ്ങള്‍ ലംഘിച്ച് സമാന്തര പ്രവര്‍ത്തനം നടത്തുന്നുവെന്ന ആക്ഷേപങ്ങള്‍ തള്ളി ശശി തരൂര്‍ രംഗത്ത്. സംസ്ഥനത്തെത്തിയ താരിഖ് അന്‍വറോ, അച്ചടക്ക സമിതിയോ ഒരു തരത്തിലുള്ള അതൃപ്തിയും അറിയിച്ചിട്ടില്ലെന്നും പാര്‍ട്ടി കീഴ്വഴക്കം ലംഘിച്ചിട്ടില്ലെന്നും തരൂര്‍ വ്യക്തമാക്കി. സ്വകാര്യ പരിപാടികള്‍ പാര്‍ട്ടിയെ അറിയിക്കാറില്ല. പൊതുവേദിയിലോ പാര്‍ട്ടി പരിപാടിയിലോ പങ്കെടുക്കുമ്പോള്‍ ഡിസിസിയെ അറിയിക്കാറുണ്ട്.16 വര്‍ഷമായി ചെയ്യുന്ന കാര്യമാണതെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങൾ താൻ ഉണ്ടാക്കിയിട്ടില്ല . നേതാക്കളുമായി ഒരു അകൽച്ചയും ഇല്ല. നേതാക്കളുമായി സംസാരിക്കുന്നതിന് തടസ്സമില്ല. ആരോടും അമര്‍ഷമില്ല. എന്‍റെ വായില്‍ നിന്ന് അങ്ങെനെ എന്തെങ്കിലും കേട്ടിട്ടുണ്ടോ. ഏത് വിവാദമാണ് ഉണ്ടാക്കിയതെന്നും തരൂര്‍ ചോദിച്ചു. ആരോടും മിണ്ടാതിരിക്കുന്നില്ല. എന്നോട് സംസാരിച്ചാല്‍ മറുപടി പറയും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ മണ്ഡലത്തിൽ സുഹൃത്ത് ക്ഷണിച്ചിട്ടാണ് പോയത്. മിണ്ടാതിരിക്കാൻ തങ്ങൾ കിൻഡർ ഗാർഡൻ കുട്ടികളല്ലെന്നും ശശി തരൂര്‍ മറുപടി നല്‍കി.
സംസ്ഥാന കോണ്‍ക്ളേവാണ് പ്രൊഫഷണല്‍ കോണ്‍ഗ്രസ് കൊച്ചിയില്‍ സംഘടിപ്പിക്കുന്നത്.. ഇതിന്‍റെ സംഘടകരാണ് ആര് അപ്പോള്‍ പങ്കെടുക്കണമെന്ന് തീരുമാനിക്കുന്നത്. കെപിസിസി പ്രസിഡണ്ട് കെ സുധാകരന് അസുഖം മൂലം പങ്കെടുക്കാനാകില്ലെന്നാണ് അറിയിച്ചത്.അദ്ദേഹത്തിന്‍റെ അസുഖം ഭേദമാകട്ടെ എന്നാണ് പ്രാര്‍ത്ഥന. അദ്ദേഹം ഓണ്‍ലൈനായി പങ്കെടുക്കുമെന്നും തരൂര്‍ പറഞ്ഞു.
വേദിയിലെത്തില്ല; പ്രൊഫഷണല്‍ കോണ്‍ഗ്രസിന്‍റെ കോണ്‍ക്ലേവില്‍ സുധാകരന് ഓൺലൈനായി പങ്കെടുക്കും