തിരുവനന്തപുരം എസ്എടി ആശുപത്രി പ്രസവത്തിന് എത്തിയ യുവതി അണുബാധയെ മൂലം മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി. സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. അതേസമയം, പ്രതിഷേധം തുടരുമെന്ന് ബന്ധുക്കള്‍
തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രി പ്രസവത്തിന് എത്തിയ യുവതി അണുബാധയെ മൂലം മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി. സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. കരിക്കകം സ്വദേശിനിയുടെ മരണത്തില്‍ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിക്കെതിരെയുള്ള ബന്ധുക്കളുടെ പരാതിയില്‍ പ്രത്യേക ടീമിനെ വച്ച് അന്വേഷണം നടത്തി രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അതേസമയം, എസ്എടി ആശുപത്രി സൂപ്രണ്ടുമായുള്ള ചര്‍ച്ചയ്ക്കുശേഷവും പ്രതിഷേധം തുടരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ബിജെപി നേതാവ് വി മുരളീധരനൊപ്പമാണ് ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ടുമായി ചര്‍ച്ച നടത്തിയത്. സുപ്രീം കോടതി മാര്‍ഗനിര്‍ദേശപ്രകാരമായിരിക്കണം അന്വേഷണം നടത്തേണ്ടതെന്നാണ് ബന്ധുക്കളുടെ ആവശ്യം. ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കാമെന്ന് സുപ്രീണ്ട് ചര്‍ച്ചയിൽ അറിയിച്ചു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് ബന്ധുക്കള്‍ വ്യക്തമാക്കിയത്.
ശിവപ്രിയയുടെ കൈക്കുഞ്ഞുമായി പ്രതിഷേധം, പിന്തുണയുമായി ബിജെപി
ശിവപ്രിയയുടെ മരണത്തിൽ എസ്എടി ആശുപത്രിക്ക് മുന്നിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.ശിവപ്രിയയുടെ കൈക്കുഞ്ഞുമായി കുടുംബവും നാട്ടുകാരും ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം തുടരുകയാണ്. അണുബാധയുണ്ടായതിന് ആശുപത്രി അധികൃതർ തങ്ങളെ കുറ്റപ്പെടുത്തുകയായിരുന്നുവെന്നാണ് ശിവപ്രിയയുടെ കുടുംബം പറയുന്നത്. കുടുംബത്തിന്‍റെ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെപി ഉൾപ്പെടെ രംഗത്തെത്തി. മുതിർന്ന നേതാവ് വി.മുരളീധരന്‍റെ നേതൃത്വത്തിൽ എസ്എടി ആശുപത്രിക്ക് മുന്നിൽ നാട്ടുകാർക്കൊപ്പം ബിജെപി പ്രവര്‍ത്തകരും കുത്തിയിരുന്ന് പ്രതിഷേധിച്ചു.മതിയായ ചികിത്സ നൽകാതെയാണ് ശിവപ്രിയയ്ക്ക് ജീവൻ നഷ്ടമായതെന്നും നീതി ലഭിക്കും വരെ സമരം തുടരുമെന്നും വി.മുരളീധരൻ പറഞ്ഞു.
ഇതിനിടെ, എസ്‍എടി ആശുപത്രിയിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. ആശുപത്രിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് സംഘര്‍ഷാവസ്ഥക്കിടയാക്കി. അണുബാധ ഉണ്ടായത് ആശുപത്രിയിൽ നിന്നെന്നാണ് ബന്ധുക്കളുടെ ആരോപണം. കരിക്കകം സ്വദേശിയായ ശിവപ്രിയ ആണ് മരിച്ചത്. 22 നായിരുന്നു ശിവപ്രിയയുടെ പ്രസവം. 25 ന് ആശുപത്രി വിട്ടു. 26 നു പനി ഉണ്ടായതോടെ ആശുപത്രിയിലേക്ക് തിരികെ എത്തിച്ചു. നില വഷളായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ബ്ലഡ് കൾച്ചറിൽ ഇൻഫക്ഷൻ എന്ന് കണ്ടെത്തി. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കേയാണ് ശിവപ്രിയയുടെ മരണം സംഭവിച്ചത്. എന്നാൽ ആരോപണം പാടെ നിഷേധിക്കുകയാണ് ആശുപത്രി അധികൃതര്‍. മൃതദേഹം ഏറ്റെടുക്കില്ലെന്നും ബന്ധുക്കള്‍ അറിയിച്ചു.
25ാം തീയതി ആശുപത്രി വിട്ട് വീട്ടിലേക്ക് പോയതിനുശേഷമാണ് ശിവപ്രിയക്ക് പനി വന്നതെന്ന് സഹോദരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ‘26ന് വീണ്ടും ആശുപത്രിയിലെത്തി. സ്റ്റിച്ചിൽ ഇൻഫെക്ഷൻ വന്നത് കൊണ്ടാണെന്ന് ആശുപത്രിയിൽ നിന്ന് പറഞ്ഞു. ഇൻഫെക്ഷൻ ബ്ലഡിൽ പടര്‍ന്നെന്നാണ് പിന്നീട് അവര്‍ പറഞ്ഞത്. ലങ്സിൽ നീര്‍ക്കെട്ടായതിനെ തുടര്‍ന്നാണ് ചേച്ചിയെ വെൻറിലേറ്ററിലേക്ക് ആക്കണമെന്ന് പറഞ്ഞത്. 9 ദിവസം വെന്‍റിലേറ്ററിലായിരുന്നു. രണ്ട് ദിവസം മുൻപ് വരെ കണ്ണ് തുറക്കുമായിരുന്നു. ട്രക്കോസ്മി ചെയ്തതിന് ശേഷം ചേച്ചി ഉണര്‍ന്നിട്ടില്ല. എന്താണെന്ന് അറിയില്ല. സാംപിള്‍ റിസള്‍ട്ടിലെ ബാക്ടീരിയ ഹോസ്പിറ്റലിൽ നിന്നാണ് പിടിപെടുന്നത് എന്നാണെന്നറിഞ്ഞത്.
ഡോക്ടറോട് ചോദിച്ചപ്പോള്‍ അങ്ങനെയാണ് പറഞ്ഞത്. യൂസ്ഡ് ബ്ലേഡോ യൂസ്ഡ് ഗ്ലൌസോ ഉപയോഗിക്കുന്നതിലൂടെ വരാനും ചാൻസുണ്ടെന്നും പറഞ്ഞിരുന്നു. ഡോക്ടര്‍ തന്നെയാണ് പറഞ്ഞത് ഒന്നുകിൽ അവിടുന്ന് അല്ലെങ്കിൽ ഇവിടുന്ന് കിട്ടിയതാകാമെന്ന്.’ സഹോദരന്‍റെ വാക്കുകള്‍. രണ്ട് കുട്ടികളാണ് ശിവപ്രിയക്ക്. മൂത്ത കുട്ടിക്ക് രണ്ടരവയസുണ്ട്. ഇളയകുഞ്ഞ് ഒരു ദിവസം മാത്രമാണ് അമ്മക്കൊപ്പം കഴിഞ്ഞതെന്നും സഹോദരൻ കൂട്ടിച്ചേര്‍ത്തു. കൈക്കുഞ്ഞുമായി ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിക്കുകയാണ് നാട്ടുകാരും ബന്ധുക്കളും. മൃതദേഹം ഏറ്റെടുക്കില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്.



