ഇൻഫക്ഷൻ ഉണ്ടായത് ആശുപത്രിയിൽ നിന്നെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കരിക്കകം സ്വദേശിയായ ശിവപ്രിയ ആണ് മരിച്ചത്.

തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിക്ക് എതിരെ ഗുരുതര ചികിത്സാപിഴവ് പരാതി. പ്രസവത്തിന് എത്തിയ യുവതി അണുബാധയെ മൂലം മരിച്ചതിനെ തുടര്‍ന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇൻഫക്ഷൻ ഉണ്ടായത് ആശുപത്രിയിൽ നിന്നെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കരിക്കകം സ്വദേശിയായ ശിവപ്രിയ ആണ് മരിച്ചത്. 22 നായിരുന്നു ശിവപ്രിയയുടെ പ്രസവം. 25 ന് ആശുപത്രി വിട്ടു. 26 നു പനി ഉണ്ടായതോടെ ആശുപത്രിയിലേക്ക് തിരികെ എത്തിച്ചു. നില വഷളായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ബ്ലഡ് കൾച്ചറിൽ ഇൻഫക്ഷൻ എന്ന് കണ്ടെത്തി. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കേയാണ് ശിവപ്രിയയുടെ മരണം സംഭവിച്ചത്. എന്നാൽ ആരോപണം പാടെ നിഷേധിക്കുകയാണ് ആശുപത്രി അധികൃതര്‍. മൃതദേഹം ഏറ്റെടുക്കില്ലെന്നും ബന്ധുക്കള്‍ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

25ാം തീയതി ആശുപത്രി വിട്ട് വീട്ടിലേക്ക് പോയതിന് ശേഷമാണ് ശിവപ്രിയക്ക് പനി വന്നതെന്ന് സഹോദരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ‘26ന് വീണ്ടും ഹോസ്പിറ്റലിലെംത്തി. സ്റ്റിച്ചിൽ ഇൻഫെക്ഷൻ വന്നത് കൊണ്ടാണെന്ന് ആശുപത്രിയിൽ നിന്ന് പറഞ്ഞു. ഇൻഫെക്ഷൻ ബ്ലഡിൽ പടര്‍ന്നെന്നാണ് പിന്നീട് അവര്‍ പറഞ്ഞത്. ലങ്സിൽ നീര്‍ക്കെട്ടായതിനെ തുടര്‍ന്നാണ് ചേച്ചിയെ വെൻറിലേറ്ററിലേക്ക് ആക്കണമെന്ന് പറഞ്ഞത്. 9 ദിവസം വെന്‍റിലേറ്ററിലായിരുന്നു. രണ്ട് ദിവസം മുൻപ് വരെ കണ്ണ് തുറക്കുമായിരുന്നു. ട്രക്കോസ്മി ചെയ്തതിന് ശേഷം ചേച്ചി ഉണര്‍ന്നിട്ടില്ല. എന്താണെന്ന് അറിയില്ല. സാംപിള്‍ റിസള്‍ട്ടിലെ ബാക്ടീരിയ ഹോസ്പിറ്റലിൽ നിന്നാണ് പിടിപെടുന്നത് എന്നാണെന്നറിഞ്ഞത്. ഡോക്ടറോട് ചോദിച്ചപ്പോള്‍ അങ്ങനെയാണ് പറഞ്ഞത്. യൂസ്ഡ് ബ്ലേഡോ യൂസ്ഡ് ഗ്ലൌസോ ഉപയോഗിക്കുന്നതിലൂടെ വരാനും ചാൻസുണ്ടെന്നും പറഞ്ഞിരുന്നു. ഡോക്ടര്‍ തന്നെയാണ് പറഞ്ഞത് ഒന്നുകിൽ അവിടുന്ന് അല്ലെങ്കിൽ ഇവിടുന്ന് കിട്ടിയതാകാമെന്ന്.’ സഹോദരന്‍റെ വാക്കുകള്‍. രണ്ട് കുട്ടികളാണ് ശിവപ്രിയക്ക്. മൂത്ത കുട്ടിക്ക് രണ്ടരവയസുണ്ട്. ഇളയകുഞ്ഞ് ഒരു ദിവസം മാത്രമാണ് അമ്മക്കൊപ്പം കഴിഞ്ഞതെന്നും സഹോദരൻ കൂട്ടിച്ചേര്‍ത്തു. 

കൈക്കുഞ്ഞുമായി ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിക്കുകയാണ് നാട്ടുകാരും ബന്ധുക്കളും. മൃതദേഹം ഏറ്റെടുക്കില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്. 

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്