പ്രീഡിഗ്രി പഠന കാലത്ത് റാഗിംഗിന് ഇരയായി മനോനില തെറ്റി

കാസർകോട്: പതിനാറാം വയസില്‍ പ്രീഡിഗ്രി പഠന കാലത്ത് കോളേജിലെ റാഗിംങ്ങിന് ഇരയായി മാനസിക നില തെറ്റിയ ചെറുവത്തൂര്‍ വെങ്ങാട്ടെ സാവിത്രി മരിച്ചു. 45 വയസായിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ന്യൂമോണിയ ബാധിച്ച് ചികിത്സയില്‍ ഇരിക്കെയാണ് മരണം. മനസ് കൈവിട്ട നിമിഷത്തില്‍ വലത് കണ്ണ് സാവിത്രി പിഴുതെടുത്തിരുന്നു.

ദീര്‍ഘകാലമായി വിവിധ അഭയ കേന്ദ്രങ്ങളിലായിരുന്നു താമസം. മഞ്ചേശ്വരത്തെ സ്നേഹാലയത്തിലാണ് കുറച്ച് കാലമായി താമസിച്ചിരുന്നത്. അടച്ചുറപ്പുള്ള ഒരു വീടുണ്ടാക്കി സാവിത്രിയെ അവിടേക്ക് കൊണ്ട് വരാനുള്ള ആഗ്രഹത്തിലായിരുന്നു അമ്മ വട്ടിച്ചി. ഇത് സാധ്യമാകും മുൻപാണ് സാവിത്രിയുടെ മരണം.

സ്കൂൾ പഠനകാലത്ത് നൃത്ത ഇനങ്ങളിലടക്കം സമ്മാനം നേടിയ മിടുക്കിയായിരുന്നു സാവിത്രി. 1980 ലായിരുന്നു ജനനം. 1996 ൽ എസ്എസ്എൽസി പാസായി. 600 ൽ 377 മാർക്കായിരുന്നു എസ്എസ്എൽസിക്ക് ലഭിച്ചത്. അതേ വർഷം പ്രീഡിഗ്രിക്ക് കഞ്ഞങ്ങാട് നെഹ്റു കോളേജിൽ ചേർന്നു. ക്ലാസ് തുടങ്ങി മൂന്നാം നാളാണ് റാഗിംഗിന് ഇരയായത്. ഇതോടെ സാവിത്രിയുടെ ജീവിതം കീഴ്‌മേൽ മറിയുകയായിരുന്നു.

YouTube video player