തൃശൂര്‍ പൂരത്തില്‍ ഏതെല്ലാം പടക്കങ്ങൾ ഉപയോഗിക്കാമെന്ന തീരുമാനം കോടതിയുടേതല്ല; സുപ്രീം കോടതി
പൂരം വെടിക്കെട്ടിന് മാല പടക്കം അനുവദിക്കാനാകില്ലെന്ന എക്സ്പ്ലോസീവ് ഡെപ്യൂട്ടി കൺട്രോളറുടെ നിലപാടിന് എതിരെയായിരുന്നു ഹർജി.
ദില്ലി: തൃശൂർ പൂരത്തിന് മാല പടക്കം പൊട്ടിക്കാൻ അനുമതി തേടിയുള്ള ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഏതെല്ലാം പടക്കങ്ങൾ പൊട്ടിക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത് കോടതി അല്ല കേന്ദ്ര ഏജൻസി ആയ പെസോ ആണ്. അതിനാൽ പെ സോയെ സമീപിക്കാനാണ് സുപ്രീം കോടതി നിർദേശം.
മേയ് 7 മുതൽ 14 വരെയാണ് പൂരം, അതിനാൽ അടിയന്തരമായി ഹർജി പരിഗണിക്കണം എന്നായിരുന്നു തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ആവശ്യം. പൂരം വെടികെട്ടിന് മാല പടക്കം അനുവദിക്കാനാകില്ലെന്ന എക്സ്പ്ലോസീവ് ഡെപ്യൂട്ടി കൺട്രോളറുടെ നിലപാടിന് എതിരെയായിരുന്നു ഹർജി.
എക്സ്പ്ലോസീവ് കൺട്രോളർ അനുമതി നൽകുന്ന പടക്കങ്ങൾ ഉപയോഗിക്കാം എന്നാണ് നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാല്‍ കൂട്ടിക്കെട്ടിയ പടക്കം ദീപാവലിക്കു പൊടിക്കുന്നതു നിരോധിച്ചതിനാൽ പൂരത്തിനു മാലപ്പടക്കം പൊട്ടിക്കാനാകില്ലെന്നാണു പെസ്സോ നിലപാട്.