എസ്.സി- എസ്.ടി ഫണ്ട് തട്ടിപ്പ്: മുഖ്യപ്രതി രാഹുൽ തൊണ്ടി മുതലുകൾ നശിപ്പിച്ചെന്ന് പൊലീസ്
പഠനമുറി നിർമ്മാണത്തിന് 2 ലക്ഷം രൂപയും വിവഹാസഹായമായി 75,000 രൂപയുമാണ് ഗ്രാന്റായി നൽകുന്ന പദ്ധതിയിൽ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
തിരുവനന്തപുരം: പട്ടിക ജാതി-പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കായുള്ള സ്കോളർഷിപ്പ് തട്ടിയെടുത്ത ഉദ്യോഗസ്ഥൻ തൊണ്ടി മുതലുകൾ നശിപ്പിച്ചുവെന്ന് പൊലീസ്. ദില്ലിയിൽ പോയി തൻ്റെ ലാപ്പ് ടോപ്പും ഐ ഫോണും രാഹുൽ നശിപ്പിച്ചുവെന്നാണ് പൊലീസ് കോടതിയിൽ അറിയിച്ചത്. സംഭവത്തിൽ പങ്കുള്ള കൂടുതൽ പേരുടെ പങ്ക് കണ്ടെത്താൻ തൊണ്ടിമുതൽ കണ്ടെത്തേണ്ടതായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. വാദം അംഗീകരിച്ച കോടതി രാഹുലിനെ പത്ത് ദിവസം കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ഫണ്ട് തട്ടിപ്പിൽ കേസ് എടുത്തതിന് പിന്നാലെ രാഹുൽ ഭാര്യയുമായി ദില്ലിക്ക് പോയിരുന്നുവെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച കസ്റ്റഡി റിപ്പോർട്ടിൽ പറയുന്നു. ഇൻഡിഗോ വിമാനത്തിലാണ് ഇരുവരെ ദില്ലിക്ക് പോയത്. അതേസമയം കേസിൽ രാഹുൽ രാഷ്ട്രീയക്കാരുടെ കരു മാത്രമാണെന്ന് ഇയാളുടെ അഭിഭാഷകൻ വിജിലൻസ് കോടതിയിൽ പറഞ്ഞു. തട്ടിപ്പിന് പിന്നിൽ രാഷ്ട്രീയക്കാർക്ക് പങ്കുണ്ടെന്നും അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
പട്ടിക വർഗ വകുപ്പിലെ സീനിയർ ക്ലർക്കായ വീരണകാവ് സ്വദേശി രാഹുൽ പട്ടികജാതി - പട്ടികവർഗവിദ്യാർത്ഥകിൾക്കുള്ള പഠനമുറി നിർമ്മാണം, വിവാഹസഹായം എന്നിവയാണ് തട്ടിയെടുത്തത്. പഠനമുറി നിർമ്മാണത്തിന് 2 ലക്ഷം രൂപയും വിവഹാസഹായമായി 75,000 രൂപയുമാണ് ഗ്രാന്റായി നൽകുന്ന പദ്ധതിയിൽ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
ഇയാൾ സ്ഥലം മാറി പോയ ശേഷം പകരമെത്തിയ ഉദ്യോഗസ്ഥൻ നടത്തിയ പരിശോധനയിലാണ് തിരിമറി വിവരം പുറത്തിറഞ്ഞത്. 75 ലക്ഷത്തിലധികം രൂപം രാഹുൽ തട്ടിയെടുത്തുവെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. തട്ടിപ്പ് പുറത്തായതോടെ രാഹുൽ ഒളിവിൽ പോയി. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെ ഇയാൾ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. രാഹുലിനെ കൂടാതെ രണ്ട് എസ് എസി പ്രമോട്ടർമാരെ കൂടി കേസിൽ പിടികൂടാനുണ്ട്. ബിനാമി പേരിൽ തുക തട്ടാൻ സഹായിച്ച മറ്റുള്ളവർക്കെതിരെയും അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona