ഹൈസ്കൂൾ സമയക്രമത്തിലെ മാറ്റം, ഹൈകോടതി നിർദ്ദേശപ്രകാരമുള്ള  കമ്മീഷന്‍ റിപ്പോര്‍ട്ടനുസരിച്ചെന്നും വിദ്യാഭ്യാസമന്ത്രി 

തിരുവനന്തപുരം:സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത് ജൂൺ രണ്ടിന് എന്ന് തന്നെയാണ് നിലവിലുള്ള തീരുമാനമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി പറഞ്ഞു.ഇന്നത്തെയും നാളത്തെയും കാലാവസ്ഥ നോക്കിയതിനുശേഷം മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച് ദിവസത്തിൽ മാറ്റം വേണോ എന്ന കാര്യം തീരുമാനിക്കും. പതിനാലായിരം സ്കൂൾ കെട്ടിടങ്ങൾ ഉണ്ടായിട്ട് ഈ കാറ്റിൽ ഒരു സ്കൂൾ കെട്ടിടത്തിന് പോലും തകരാർ ഉണ്ടായിട്ടില്ല .അടിസ്ഥാന വികസന സൗകര്യത്തിനു വേണ്ടി കഴിഞ്ഞ നാളുകളിൽ ചെലവഴിച്ച 5000 കോടി രൂപ ഫലം കണ്ടു. മുൻ വർഷങ്ങളിൽ കാറ്റടിക്കുമ്പോൾ ആദ്യം സ്കൂളിന്‍റെ ഷെഡ് ആയിരുന്നു പോയിരുന്നത്.ഇപ്പോൾ സ്കൂളുകളിൽ ഷെഡ്ഡുകൾ ഇല്ലെന്നും മന്ത്രി പറഞ്ഞു

Add Asianetnews as a Preferred SourcegooglePreferred

 ഹൈസ്കൂൾ സമയക്രമത്തിലെ മാറ്റത്തിലെ വിവാദത്തിലും മന്ത്രി പ്രതികരിച്ചു. ചില അധ്യാപക സംഘടനകൾ തന്നെയാണ് ഇതിന് ബുദ്ധിമുട്ട് ഉണ്ടാക്കിയത്. ആദ്യം 110 ദിവസവും 120 ദിവസവും തീരുമാനിച്ചിരുന്നു. അത് കൂടിപ്പോയെന്ന് പറഞ്ഞ് കേസ് കൊടുത്തത് അധ്യാപക സംഘടനകൾ ആണ്. പിന്നാലെ കോടതിയുടെ നിർദ്ദേശപ്രകാരം കമ്മീഷനെ നിയോഗിക്കുകയായിരുന്നു. ആ കമ്മീഷൻ നൽകിയ റിപ്പോർട്ട് ആണ് ഇന്നലെ പൊതു വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചത്. ആ റിപ്പോർട്ടിൽ പറഞ്ഞത് അനുസരിച്ച് സമയം ക്രമീകരിക്കാനാണ് രാവിലെയും വൈകിട്ടും അധിക സമയംകൂട്ടിച്ചേർത്തത്.

ഒരു സ്കൂളിൽ എൽപിയും യുപിയും ഹൈസ്കൂളും ഒരുമിച്ചുള്ളതിനാൽ സമയക്രമത്തിൽ പ്രായോഗികമായി എന്തു ചെയ്യാൻ കഴിയും എന്ന് ആലോചിക്കണം. അതിൽ എന്ത് ചെയ്യാൻ കഴിയും എന്ന് റിപ്പോർട്ട് നൽകിയവരുമായി തന്നെ ചേർന്ന് ആലോചിക്കും. കോടതി പത്താം തീയതിക്ക് മുൻപ് തന്നെ റിപ്പോർട്ട് നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത് അത് നൽകുമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി