എസ്ഡിപിഐക്ക് സ്വന്തം സ്ഥാനാർഥിയുണ്ടെങ്കിലും വോട്ടുകൾ എതിർ ചേരിയിലേക്ക് മറിയുമെന്ന് എൽഡിഎഫും യുഡിഎഫും ഒരുപോലെ ആരോപിക്കുന്നു. പ്രചാരണം അവസാന ലാപ്പിൽ എത്തുമ്പോഴും സ്ഥാനാർഥിത്വത്തെ ചൊല്ലിയുള്ള മുന്നണി പോര് പട്ടാമ്പിയിൽ തുടരുകയാണ്.
പാലക്കാട്: സംസ്ഥാനമാകെ പടർന്ന എസ്ഡിപിഐ വോട്ട് വിവാദം പാലക്കാട് പട്ടാമ്പിയിൽ അല്പം വ്യത്യസ്തമാണ്. എസ്ഡിപിഐക്ക് സ്വന്തം സ്ഥാനാർഥിയുണ്ടെങ്കിലും വോട്ടുകൾ എതിർ ചേരിയിലേക്ക് മറിയുമെന്ന് എൽഡിഎഫും യുഡിഎഫും ഒരുപോലെ ആരോപിക്കുന്നു. പ്രചാരണം അവസാന ലാപ്പിൽ എത്തുമ്പോഴും സ്ഥാനാർഥിത്വത്തെ ചൊല്ലിയുള്ള മുന്നണി പോര് പട്ടാമ്പിയിൽ തുടരുകയാണ്. ഇഎംഎസിനെ നിയമസഭയിലെത്തിച്ച പാലക്കാട്ടെ ഇടത് കോട്ടയാണ് പട്ടാമ്പി.
സിപി മുഹമ്മദിലൂടെ മണ്ഡലം കോൺഗ്രസ് പിടിച്ചെടുത്തു. 2016-ൽ മുഹമ്മദ് മുഹ്സിൻ കോൺഗ്രസ് ആധിപത്യം അവസാനിപ്പിച്ചു. കഴിഞ്ഞ തവണ 18000 വോട്ടുകളുടെ ഭൂരിക്ഷത്തിനാണ് മുഹ്സിൻ വിജയിച്ചത്. എന്നാൽ ലോക്സഭയിലും തദ്ദേശത്തിലും യുഡിഎഫ് കരുത്ത് കാട്ടി. രാഷ്ട്രീയ വിസ്മയങ്ങളും കൂടുമാറ്റങ്ങളും ഡീൽ ആരോപണങ്ങളും വിമത ഭീഷണികളുമെല്ലാമായി കലങ്ങി മറിയുകയാണ് പട്ടാമ്പിയുടെ സമീപകാല രാഷ്ട്രീയം. മാസങ്ങൾക്ക് മുമ്പ് കോൺഗ്രസിൽ തിരിച്ചെത്തിയ വി ഫോർ പട്ടാമ്പി നേതാവ് ടിപി ഷാജിയാണ് യുഡിഎഫ് സ്ഥാനാർത്ഥി. പണം കൊടുത്തിറക്കിയ പോരാളിയെന്നാണ് എൽഡിഎഫ് ആരോപണം.
നഗരസഭയിൽ അഞ്ച് കൗൺസിലർമാരുള്ള എസ്ഡിപിഐയ്ക്ക് അയ്യായിരത്തോളം വോട്ടുകളുണ്ടെന്നാണ് വിലയിരുത്തൽ. സ്ഥാനാർഥിയുണ്ടെങ്കിലും എസ്ഡിപിഐ വോട്ടുകളെ ചൊല്ലി എൽഡിഎഫും യുഡിഎഫും പോരാണ്. ഡീലുണ്ടെന്നാണ് യുഡിഎഫ് പറയുന്നത്. വർഗീയ പ്രചാരണമെന്നാണ് എൽഡിഎഫ്. അവസാന ലാപ്പിൽ തീ പാറുന്ന യുദ്ധമാണ് ഇരുകൂട്ടരും തമ്മിൽ.



