കാലവര്‍ഷത്തിന് മുന്‍പായി കല്ലുകള്‍ വിരിക്കുന്നതടക്കമുള്ള പ്രാഥമിക പ്രവൃത്തികളെങ്കിലും പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.

തിരുവനന്തപുരം: എറണാകുളത്തെ ചെല്ലാനം കടല്‍ തീരത്ത് കടല്‍ ഭിത്തി നിര്‍മിക്കുന്നതിനുള്ള കരാര്‍ ഊരാളുങ്കല്‍ സെസൈറ്റിക്ക്. തീരുമാനത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.

7.3 കിലോ മീറ്റര്‍ ദൂരത്തിലാണ് ആദ്യ ഘട്ടത്തില്‍ ട്രൈപോഡുകള്‍ നിരത്തി ഭിത്തി നിര്‍മിക്കുക. 256 കോടി രൂപയ്ക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്. കാലവര്‍ഷത്തിന് മുന്‍പായി കല്ലുകള്‍ വിരിക്കുന്നതടക്കമുള്ള പ്രാഥമിക പ്രവൃത്തികളെങ്കിലും പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. ജോലികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തണമെന്നും ഊരാളുങ്കല്‍ സൊസൈറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെന്നെ ആസ്ഥാനമായ നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് തീരസംരക്ഷണ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ആകെ 21 കിലോമീറ്റര്‍ ദൂരമാണ് ചെല്ലാനം കടല്‍ത്തീരത്തിന് ഉള്ളത്. 13000 ന് മുകളില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് ചെല്ലാനം. ആയിരത്തില്‍ അധികം വീടുകളാണ് കടല്‍ത്തീരത്തോട് ചേര്‍ന്നുള്ളത്. കാലവര്‍ഷം ഇല്ലാത്തപ്പോഴും വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്ന ഈ പ്രദേശത്തെ ജനങ്ങളുടെ ദുരിതം കേരളം വര്‍ഷങ്ങളായി ചര്‍ച്ച ചെയ്യുന്നതാണ്.

സംസ്ഥാനമൊട്ടാകെ 5300 കോടിയുടെ തീര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ചെല്ലാനം തീരത്തു ജലസേചന വകുപ്പ് കിഫ്ബി സഹായത്തോടെ 344.2 കോടി രൂപ മുതല്‍ മുടക്കില്‍ ടെട്രാപോഡുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്.