മുട്ടിൽ മരംമുറി; പ്രതികൾക്കായി തെരച്ചിൽ, ഫോൺ സ്വിച്ച് ഓഫ്
പ്രതികൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ ഫോൺ സ്വിച്ച് ഓഫാണ്. വയനാട്ടിൽ നിന്ന് പ്രതികൾ കടന്നതായാണ് സൂചന.
വയനാട്: മുട്ടിൽ മരംമുറി കേസിലെ പ്രതികൾക്കായി പൊലീസ് തെരച്ചിൽ തുടരുന്നു. പ്രതികൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ ഫോൺ സ്വിച്ച് ഓഫാണ്. വയനാട്ടിൽ നിന്ന് പ്രതികൾ കടന്നതായാണ് സൂചന.
പ്രതികളായ റോജി അഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരുടെ വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്. മുട്ടിൽ വാഴവറ്റയിലെ വീട്ടിലാണ് അന്വേഷണ സംഘത്തിലുള്ള ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. കോടികളുടെ മരം കൊള്ളയിൽ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന സർക്കാർ വാദം കണക്കിലെടുത്തായിരുന്നു നടപടി. പട്ടയ ഭൂമിയിൽ നിന്നാണ് തങ്ങൾ മരം മുറിച്ചതെന്നും റിസർവ് വനമല്ല മുറിച്ച് മാറ്റിയതെന്നുമായിരുന്നു പ്രതികളുടെ പ്രധാന വാദം. വനം വകുപ്പിന്‍റെയടക്കം അനുമതിയോടെയാണ് മരങ്ങൾ മുറിച്ചതെന്നും അതിനാൽ കേസ് നിലനിൽക്കില്ലെന്നും പ്രതികൾ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ റിസർവ്വ് വനം തന്നെയാണ് പ്രതികൾ മുറിച്ച് നീക്കിയതെന്നും കോടിക്കണക്കിന് രൂപയുടെ വനംകൊള്ളയാണ് നടന്നതെന്നും സർക്കാർ വാദിച്ചു. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതിനാൽ മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona