സംസ്ഥാനത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലെല്ലാം സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്.

തിരുവനന്തപുരം: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയതിനെ തുടർന്ന് ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും വ്യാപക പരിശോധന ആരംഭിച്ചു. ഇയാൾ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് മോഷണം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ മുൻപും നടത്തിയിരുന്ന സാഹചര്യത്തിലാണ് റെയിൽവേ പൊലീസ് പരിശോധന ശക്തമാക്കിയത്. സംസ്ഥാനത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലെല്ലാം സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്. 

Add Asianetnews as a Preferred SourcegooglePreferred

റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും ലോക്കൽ പോലീസും സംയുക്തമായാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്.

വിവരം ലഭിച്ചത് രാവിലെ ഏഴ് മണിക്കാണെന്ന് കോഴിക്കോട് നിന്നുള്ള ആർ പിഎഫ് ഹെഡ് കോൺസ്റ്റബിൾ രജിത് കുമാർ അറിയിച്ചു. അതിന് ശേഷം വന്ന മൂന്ന് ട്രെയിനുകൾ പരിശോധിച്ചു. പ്ലാറ്റ്ഫോമുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നു.

ഇനിയും വരുന്ന ട്രെയിനുകൾ പരിശോധിക്കും. കംപാർട്ട്മെൻ്റുകൾ കേന്ദ്രീകരിച്ച് വ്യാപക പരിശോധന നടത്താൻ നിർദേശമുണ്ടെന്നും റെയിൽവേ പൊലീസ് വ്യക്തമാക്കി.

ഗോവിന്ദച്ചാമിക്ക് കേരളത്തിന് പുറത്തേക്കും രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലിൽ ദീർഘദൂര ട്രെയിനുകളിലും അതിർത്തി പ്രദേശങ്ങളിലെ സ്റ്റേഷനുകളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.യാത്രക്കാർ ഏതെങ്കിലും സംശയകരമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ പൊലീസിനെ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. 

വിവരം ലഭിച്ചാൽ 9446899506 എന്ന നമ്പറിൽ അറിയിക്കണം

കണ്ണൂർ റെയ്ഞ്ച് ഡിഐജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വഷണം തുടങ്ങിയതായി ഡിജിപി റവാഡ എ. ചന്ദ്രശേഖർ അറിയിച്ചു. ഗോവിന്ദ ചാമിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ 9446899506 എന്ന നമ്പറിൽ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു. ഗോവിന്ദ ചാമിയെ തിരിച്ചറിയാനുള്ള അടയാളങ്ങളും പൊലീസ് പുറത്തുവിട്ടു. 

ഗോവിന്ദ ചാമിയുടെ ഇടത് കൈ മുറിച്ചുമാറ്റിയിട്ടുണ്ട്. വലത് കവിളിൽ ഒരു അടയാളവും ഇടത് കവിളിൽ ഒരു മുറിവ് പാടുമുണ്ട്. ജയിൽ നമ്പർ: 33 ആണ് ഗോവിന്ദ ചാമിയുടെ ജയിൽ നമ്പർ. 2011ൽ ആണ് ജയിലിലാകുന്നത്. ജയിൽ രേഖകൾ പ്രകാരം ഗോവിന്ദച്ചാമിയുടെ വിവരങ്ങൾ ഇങ്ങനെ: പേര്: ഗോവിന്ദസ്വാമി, പ്രായം: 41, അവിവാഹിതൻ. വിലാസം: ഐവത്തക്കുടി (AIVATHAKUDI), എരഞ്ഞ പി.ഒ. (ERANJA PO), വാപ്പൂർ പി.എസ്. (VAPOOR PS), കരൂർ (KARUR).