ഇതുവരെ കണ്ടെത്തിയത് 55 മൃതദേഹങ്ങളാണ്. ദുരന്തമുണ്ടായി ഒരാഴ്‍ച്ചയ്ക്ക് ശേഷം പെട്ടിമുടി സന്ദര്‍ശിക്കാന്‍ ഇന്ന് മുഖ്യമന്ത്രി ഗവര്‍ണര്‍ക്കൊപ്പം എത്തിയിരുന്നു. 

ഇടുക്കി: രാജമലയിലെ പെട്ടിമുടി ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള ഏഴാം ദിവസത്തെ തെരച്ചില്‍ അവസാനിപ്പിച്ചു. ഇന്നത്തെ തെരച്ചിലില്‍ മൃതദേഹങ്ങള്‍ കണ്ടെത്താനായില്ല. നാളെയും തെരച്ചില്‍ തുടരുമെന്ന് ദൗത്യസംഘം അറിയിച്ചു. ഇനി 15 പേരെയാണ് കണ്ടെത്താനുള്ളത്. ഇതുവരെ കണ്ടെത്തിയത് 55 മൃതദേഹങ്ങളാണ്. ദുരന്തമുണ്ടായി ഒരാഴ്‍ച്ചയ്ക്ക് ശേഷം പെട്ടിമുടി സന്ദര്‍ശിക്കാന്‍ ഇന്ന് മുഖ്യമന്ത്രി ഗവര്‍ണര്‍ക്കൊപ്പം എത്തിയിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

രാവിലെ 9.30നാണ് ഗവർണറും മുഖ്യമന്ത്രിയും അടങ്ങിയ സംഘം ആനച്ചാലിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയത്. ഇവിടെ നിന്ന് 40 കിലോമീറ്റർ അകലെയുള്ള പെട്ടിമുടിയിലേക്ക് കാറിലായിരുന്നു യാത്ര. പെട്ടിമുടിയിൽ പതിനഞ്ച് മിനിറ്റോളം സ്ഥിതി വിലയിരുത്തിയ ശേഷം തിരികെ മൂന്നാറിലേക്ക് സംഘം മടങ്ങി. ഇതിനിടെ ഗവർണറുടെയും മുഖ്യമന്ത്രിയുടെയും വാഹനവ്യൂഹം തടയാൻ ശ്രമിച്ച പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിയെ പൊലീസ് അറസ്റ്റ ചെയ്ത് നീക്കി. 

ഒരു മണിയോടെ മൂന്നാർ ടീ കൗണ്ടിയിൽ അവലോകന യോഗം നടത്തി. യോഗത്തിന് മുമ്പായി മുഖ്യമന്ത്രി ദുരന്തത്തിന് ഇരയായവരുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ചയും നടത്തി. അരമണിക്കൂർ നീണ്ട യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ഗവർണർ ദുരന്തത്തിൽ അനുശോചനം അറിയിച്ചു. 

ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങൾക്ക് സ്ഥലം കണ്ടെത്തി വീട് വച്ച് നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ലയങ്ങളിലെ തൊഴിലാളികളുടെ പൊതുവായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ദുരന്തത്തിനിരയായവർക്ക് കൂടുതൽ ധനസഹായം നൽകില്ലെന്നും അറിയിച്ചു.