കർണാടകയിലെ കുടകിലുള്ള തടിയൻ്റമോൾ മലയിൽ ട്രക്കിങ്ങിന് പോയ കോഴിക്കോട് സ്വദേശി ശരണ്യയെ കാണാതായി. പരിചയസമ്പന്നയായ ട്രക്കറായ യുവതി വഴിതെറ്റിയെന്ന് ഫോണിൽ അറിയിച്ചെങ്കിലും പിന്നീട് ബന്ധപ്പെടാനായില്ല. ശരണ്യയുടെ തിരോധാനത്തിൽ ദുരൂഹത തുടരുകയാണ്.

ബംഗ്ളൂരു : കർണാടകയിലെ കുടക് ജില്ലയിലെ മടിക്കേരി താലൂക്കിലെ എറ്റവും ഉയരം കൂടിയ മലയാണ് തടിയൻ്റമോൾ. ഓൺലൈനായി ടിക്കറ്റെടുത്താണ് ശരണ്യ ഇവിടെ ട്രക്കിങ്ങിനായി എത്തിയത്. വ്യാഴാഴ്ച രാവിലെ ഏഴ് മണിക്കാണ് കൊച്ചിയിലെ ഐടി കമ്പനിയിൽ ജീവനക്കാരിയായ കോഴിക്കോട് നാദാപുരം ഇയ്യങ്കോട് സ്വദേശി ശരണ്യ തടിയന്റെമോൾ മലയിൽ ട്രക്കിങ്ങിനായി എത്തിയത്. ഓൺലൈനായി ടിക്കറ്റെടുത്തായിരുന്നു യാത്ര. യാവകപ്പാടിയിലെ ഹോം സ്റ്റേയിലായിരുന്നു കഴിഞ്ഞ രാത്രി തങ്ങിയത്. രാവിലെ കർണാടക വനംവകുപ്പിന്റെ ചെക്ക് പോസ്റ്റിലെത്തി. 8:15ന് ശരണ്യയടക്കം പേരെ മുകളിലേക്ക് കടത്തിവിട്ടു.

കർണാടകയിലെ കുടക് ജില്ലയിലെ മടിക്കേരി താലൂക്കിലെ എറ്റവും ഉയരം കൂടിയ മലയാണ് തടിയൻ്റമോൾ. 1748 മീറ്റർ ഉയരമുള്ള കൊടുമുടി. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെയാണ് ഇവിടെ ട്രെക്കിങ്ങിന് അനുവാദമുള്ളത്. സാധാരണഗതിയിൽ മുകളിൽ കയറി തിരിച്ചിറങ്ങാൻ അഞ്ച് മണിക്കൂറെടുക്കും. ഒറ്റയ്ക്ക് ആരെയും മുകളിലേക്ക് വിടാറില്ല. സംഘമായി മാത്രമേ കയറാൻ അനുവദിക്കൂ. കൂടെ പോയവർ മൂന്ന് പേരുടെ സംഘങ്ങളായി മടങ്ങിയെത്തിയിട്ടും ശരണ്യ തിരിച്ചെത്തിയില്ലെന്നത് വനംവകുപ്പുകാർ ശ്രദ്ധിച്ചു. കൂടെ പോയവരോട് ചോദിച്ചപ്പോൾ മുകളിൽ നായയോടൊപ്പം കളിച്ചു നിൽക്കുന്നുവെന്നായിരുന്നു മറുപടി.

ഉച്ചയായിയിട്ടും കാണാതായതോടെ ഹോംസ്റ്റേ ഉടമ അന്വേഷിച്ചെത്തി. ഫോണിൽ പലവട്ടം വിളിച്ചിട്ടും ശരണ്യയെ കിട്ടിയില്ല. ഇടയ്ക്ക് ഫോണിൽ കിട്ടിയപ്പോൾ വഴി തെറ്റിയെന്ന് പറഞ്ഞു. അപൂർവ്വമായാണ് തടിയന്റെമോൾ ട്രെക്കിങ്ങിനിടെ ആളുകൾക്ക് വഴി തെറ്റാറുള്ളൂ. അഥവാ വഴി തെറ്റിയാലും രണ്ട് മൂന്ന് മണിക്കൂർ കൊണ്ട് വഴി കണ്ടെത്താറുണ്ടെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറയുന്നു. യാത്രകളിഷ്ടപ്പെട്ടിരുന്ന ശരണ്യ പതിവായി ഇത്തരം സ്ഥലങ്ങളിൽ ട്രെക്കിങ്ങ് നടത്താറുണ്ട്. ദീ‌ർഘദൂര ട്രെക്കിങ്ങിന് പോകുന്നവർ പാലിക്കേണ്ട സുരക്ഷ മുൻകരുതലുകളെപറ്റി നല്ല ധാരണയുള്ള ശരണ്യ സുരക്ഷിതയായി തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കാം.