സീറ്റ് ബെൽറ്റ്, ക്യാമറ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയിട്ടില്ല. വഴിയിൽ തടഞ്ഞ് നിര്‍ത്തി പരിശോധന ഉണ്ടാകില്ലെന്നും ഗതാഗത മന്ത്രി

തിരുവനന്തപുരം: ഹെവി വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ നാളെ മുതല്‍ സീറ്റ് ബെൽറ്റും ക്യാമറയും നിര്‍ബന്ധം. ബസ്സിനകത്ത് ക്യാമറയും സീറ്റ് ബെൽറ്റും സ്ഥാപിക്കുന്നത് ജീവനക്കാർക്ക് നല്ലതാണ്. ഇത് നിർബന്ധമാണ്. വഴിയിൽ തടഞ്ഞ് നിര്‍ത്തി പരിശോധന ഉണ്ടാകില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. നവംബർ ഒന്ന് മുതൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വേണമെങ്കിൽ സീറ്റ് ബെൽറ്റും ക്യാമറയും വേണമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്വകാര്യ ബസ് പണിമുടക്ക് ഭാഗികമാണ്. യാത്രക്ളേശം പരിഹരിക്കാന്‍ കെഎസ്ആര്‍ടിസി കൂടുതൽ സർവീസ് നടത്തുന്നു. പണിമുടക്ക് അനവസരത്തിലാണ്. സ്വകാര്യ ബസ്സുടമകളുടെ ആവശ്യം അനാവശ്യമെന്ന് പറയുന്നില്ല. അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത് ശബരിമല സീസണിലാണ്. ശബരിമല സീസണിൽ ബസുടമകൾ സമ്മർദതന്ത്രം പ്രയോഗിക്കുകയാണ്. വിദ്യാർഥികളുടെ കൺസഷൻ ചാർജിൻ്റെ കാര്യത്തിൽ പഠനം നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ഗതാഗത മന്ത്രിക്കെതിരെ ബസുടമകൾ രംഗത്തെത്തി. ശബരിമല സീസണിലെ സമ്മർദ്ദ തന്ത്രമെന്ന പ്രസ്താവന തെറ്റാണ്. ശബരിമല സീസണിൽ എവിടെയാണ് സ്വകാര്യ ബസുകൾക്ക് അനുമതി നൽകാറുള്ളത്. സമരം ഭാഗികമല്ല. എവിടെയും സ്വകാര്യ ബസ് ഓടുന്നില്ല. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് കൂട്ടാതെ ചർച്ചയ്ക്കില്ലെന്നും അവര്‍ പറഞ്ഞു.