ശബരിമലയിലെ സ്വർണ്ണം കൊള്ളയടിച്ചവരെ ശിക്ഷിക്കണമെന്ന യാചനാ ഗാനമാണ് ജനങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാക്കിയത്.

തിരുവനന്തപുരം: കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ലെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു.കുറ്റകൃത്യത്തേയും കുറ്റവാളികളെയും ഏതെങ്കിലും ഗാനത്തിൻ്റെ രാഗത്തിലോ സ്വരത്തിലോ താളത്തിലോ അപലപിക്കുന്നത് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം കുറ്റകരമല്ല.' പോറ്റിയേ,കേറ്റിയേ' എന്ന ഗാനത്തിൻ്റെ പേരിൽ കേസെടുക്കുന്നത് രാഷ്ട്രീയ ദുരുദ്ദേശമാണ്. സ്വാമി അയ്യപ്പൻ്റെയും വിശ്വാസ സമൂഹത്തിൻ്റെയും പൊതുസ്വത്തായ ശബരിമലയിലെ സ്വർണ്ണം കൊള്ളയടിച്ചവരെ ശിക്ഷിക്കണമെന്ന യാചനാ ഗാനമാണ് ജനങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാക്കിയത്.

ജനവികാരം ആളികത്തുന്ന പ്രതിഷേധ ഗാനത്തോടുള്ള അസഹിഷ്ണുതയാണ് സർക്കാർ വക്താക്കൾ പ്രകടിപ്പിക്കുന്നത്.'പള്ളിക്കെട്ട് ശബരിമലയ്ക്ക് ' എന്ന പ്രസിദ്ധ ഗാനത്തോട് സാമ്യമുള്ള ഈരടികളൊന്നും വിവാദഗാനത്തിലില്ല. ശരണംവിളിയുടെ ശബ്ദഭാവത്തിൽ ഗാനം ആലപിക്കുന്നത് മത അവഹേളനമോ ഭക്തി നിഷേധമോ അല്ല.രാമനാമജപത്തിൻ്റെ താളത്തിൽ കമ്മ്യൂണിസ്റ്റുകാർ തെരഞ്ഞെടുപ്പു പ്രചരണ ഗാനങ്ങൾ ഇറക്കിയിട്ടുണ്ട്. ഭക്തിനിർഭരമായ മാപ്പിളപ്പാട്ടുകളുടെ പാരഡി ഗാനങ്ങൾ ഇവർ രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിക്കാറുണ്ട്. സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നുവെന്ന ക്രിസ്ത്യൻ പ്രാർത്ഥനാ ഗാനത്തിൻ്റെ താളക്രമത്തിൽ ചിലർ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ ഇറക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.