എയർ ഇന്ത്യയുടെ ഐഎക്സ് 344 നമ്പർ വിമാനം 10.35 ഓടെയാണ് കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്

കോഴിക്കോട്: ദുബൈയിൽ നിന്നും 182 മലയാളികളുമായി എയർ ഇന്ത്യ വിമാനം കോഴിക്കോട് പറന്നിറങ്ങി. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ പ്രത്യേക വിമാനത്തിൽ എത്തിയ അഞ്ച് പേർ കുട്ടികളാണ്. എയർ ഇന്ത്യയുടെ ഐഎക്സ് 344 നമ്പർ വിമാനം 10.35 ഓടെയാണ് കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിമാനത്താവളത്തിൽ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയത്. രണ്ട് എസ് പി മാരും, നാല് ഡിവൈഎസ്പിമാരും, 1006 പോലീസ് ഉദ്യോഗസ്ഥരും സുരക്ഷയ്ക്കായി വിമാനത്താവളത്തിലുണ്ട്. കൊവിഡ് കെയർ സെന്റർ വരെ യാത്രക്കാരുടെ കൂടെ പോലീസ് അനുഗമിക്കും. 

എമിഗ്രേഷൻ നടപടികൾക്കായി പത്ത് കൗണ്ടറുകളാണ് സജ്ജീകരിച്ചത്. യാത്രക്കാരെ 20 പേർ വീതമുള്ള ബാച്ചുകളായാണ് പുറത്തിറക്കുക. ഇവരുടെ പരിശോധന പൂർത്തിയായാൽ മാത്രമേ അടുത്ത ടീമിനെ പുറത്തിറക്കൂ. 

അബുദാബിയിൽ നിന്നുള്ള യാത്രക്കാരുമായി ആദ്യ വിമാനം കൊച്ചിയിൽ നേരത്തെ പറന്നിറങ്ങിയിരുന്നു. 181 പേരാണ് ഈ വിമാനത്തിൽ നാട്ടിലേക്ക് തിരികെയെത്തിയത്. നാല് കുട്ടികളും 49 ഗർഭിണികളും ഈ വിമാനത്തിൽ നാട്ടിലേക്കെത്തി.