കൊല്ലം ചവറ കൊറ്റൻകുളങ്ങര ക്ഷേത്രത്തിന് ചുറ്റും നിരോധനാജ്ഞ
സംസ്ഥാനത്ത് ജനത കർഫ്യു ആചരിക്കുന്ന ഇന്ന് രാത്രി ഒമ്പത് മണിക്ക് ശേഷവും ജനങ്ങൾ കൂട്ടമായി പുറത്തിറങ്ങാതെ വീട്ടിൽ തുടർന്ന് സഹകരിക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് ആവശ്യപ്പെട്ടിട്ടുണ്ട്
കൊല്ലം: ചവറയിലെ കൊറ്റൻകുളങ്ങര ക്ഷേത്രത്തിന് രണ്ട് കിലോമീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് അർധരാത്രി മുതൽ രണ്ടുദിവസത്തേക്ക് ആളുകൾ കൂട്ടം കൂടുന്നതിന് വിലക്കേർപ്പെടുത്തി. ചമയവിളക്ക് ഉത്സവത്തിന് ആളുകൾ കൂടാൻ സാധ്യതയുള്ളതിനാലാണ് നിരോധനാജ്ഞയെന്ന് ജില്ലാഭരണകൂടം അറിയിച്ചു.
സംസ്ഥാനത്ത് ജനത കർഫ്യു ആചരിക്കുന്ന ഇന്ന് രാത്രി ഒമ്പത് മണിക്ക് ശേഷവും ജനങ്ങൾ കൂട്ടമായി പുറത്തിറങ്ങാതെ വീട്ടിൽ തുടർന്ന് സഹകരിക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് ആവശ്യപ്പെട്ടിട്ടുണ്ട്. പുറത്തിറങ്ങുകയും കൂട്ടം കൂടുകയും ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ പോലിസിന് നിർദ്ദേശം നല്കിയിട്ടുണ്ട്.
നിർദേശങ്ങൾ അനുസരിക്കാത്തവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 188 പ്രകാരമുള്ള കുറ്റമായി കണക്കാക്കും.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 1897 ലെ പകർച്ച വ്യാധി നിയന്ത്രണ ആക്ട് പ്രകാരം പൊതുജനാരോഗ്യ സംരക്ഷണം മുൻനിർത്തി സംസ്ഥാന സർക്കാർ കർശന നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
ജില്ലാ മജിസ്‌ട്രേറ്റായ കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും 1897 ലെ പകർച്ചവ്യാധി നിയന്ത്രണ ആക്ടിലെ സെക്ഷൻ രണ്ടുപ്രകാരമുള്ള അധികാരങ്ങളും ഉത്തരവിലൂടെ നൽകിയിട്ടുണ്ട്. കാസർകോട് ജില്ലയിൽ അടിയന്തര സാഹചര്യം പരിഗണിച്ച് സമ്പൂർണ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതിനുള്ള അനുമതി ജില്ല കളക്ടർക്ക് നൽകിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള മുഴുവൻ അന്തർ സംസ്ഥാന ബസ് സർവീസുകൾക്കും നാളെ മുതൽ സർക്കാർ നിരോധനം ഏർപ്പെടുത്തി.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക