ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ട്, വെടിക്കെട്ട് കാണാനെത്തുന്നവർക്ക് ഒരു ബുദ്ധിമുട്ടുമില്ലാതെ തന്നെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.  

തൃശൂർ: തൃശൂർ പൂരത്തിന്‍റെ പകിട്ടിനും ഗമയ്ക്കും ഒട്ടും കുറവില്ലാതെ തന്നെ ഇത്തവണയും പൂരം നടത്തുമെന്ന് മന്ത്രി വി എസ് സുനിൽ കുമാർ. കഴിഞ്ഞ വർഷങ്ങളിലേതുപോലെ ആചാര പ്രകാരം ആർഭാടമായി തന്നെ തൃശൂർ പൂരം നടത്തും. എന്നാൽ പൂരത്തിനെത്തുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താനായി കൂടുതൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred

ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിന്‍റെ സുരക്ഷ ക‌ർശനമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.എന്നാൽ ഇതുമൂലം പൂര പ്രേമികൾക്ക് മേൽ യാതൊരു നിയന്ത്രണവും ഏർപ്പെടുത്തില്ല. പക്ഷെ പൂരത്തിനെത്തുന്നവർ സഞ്ചികളും ബാഗുകളും കൊണ്ടുവരരുതെന്ന് നിർദ്ദേശം നൽകും.

പിഴവറ്റ സുരക്ഷ ഒരുക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരമൊരു അഭ്യർത്ഥനയെന്നും മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. സുരക്ഷയ്ക്കായി കൂടുതൽ സിസിടിവികളും പൊലീസ്, ഫയർഫോഴ്സ് സംവിധാനങ്ങളും വിന്യസിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ തവണത്തേതുപോലെ തന്നെ തൃശൂർ പൂരത്തിന്‍റെ വെടിക്കെട്ട് നടത്തും. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ട്, വെടിക്കെട്ട് കാണാനെത്തുന്നവർക്ക് ഒരു ബുദ്ധിമുട്ടുമില്ലാതെ തന്നെ ഏല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.