സ്വാശ്രയമെഡിക്കല്‍ ഫീസ് നിര്‍ണയ സമിതി അംഗസംഖ്യ അഞ്ചായി ചുരുക്കാന്‍ തീരുമാനം; ബിൽ നിയമസഭ പാസ്സാക്കി
പ്രവേശന മേല്‍നോട്ടത്തിനുള്ള സമിതിയുടെ അംഗബലം ആറായി നിജപ്പെടുത്താനും ബില്ലിൽ വ്യവസ്ഥയുണ്ട്. രണ്ട് കമ്മിറ്റിയുടേയും ചെയർമാൻ ഒരേ റിട്ടയേർഡ് ജഡ്ജ് ആയിരിക്കും
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് നിർണയ സമിതിയുടെ അംഗസംഖ്യ അഞ്ചായി ചുരുക്കാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ നിയമസഭ പാസ്സാക്കി. പ്രവേശന മേല്‍നോട്ടത്തിനുള്ള സമിതിയുടെ അംഗബലം ആറായി നിജപ്പെടുത്താനും ബില്ലിൽ വ്യവസ്ഥയുണ്ട്. രണ്ട് കമ്മിറ്റിയുടേയും ചെയർമാൻ ഒരേ റിട്ടയേർഡ് ജഡ്ജ് ആയിരിക്കും. ഈ നിയമസഭാ സമ്മേളനത്തിന്‍റെ തുടക്കത്തിൽ ബിൽ കൊണ്ടുവന്നെങ്കിലും അത് സബ്ജക്ട് കമ്മിറ്റിക്ക് വിടുകയായിരുന്നു.
ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ഫീസ് നിർണയ സമിതിയുടെ അംഗസംഖ്യ കുറക്കാൻ സർക്കാർ തീരുമാനിച്ചത്. സമിതി പുനഃസംഘടിപ്പിച്ചാല്‍ മാത്രമേ ഹൈക്കോടതി റദ്ദാക്കിയ കഴിഞ്ഞ വര്‍ഷത്തെ ഫീസ് നിര്‍ണയം നടത്താനാകൂ. ഫീസ് നിർണയം പൂർത്തിയായാൽ മാത്രമേ അടുത്ത അധ്യയനവര്‍ഷത്തെ മെഡിക്കല്‍ പ്രവേശനനടപടികള്‍ ആരംഭിക്കാനാകൂ. ബിൽ പാസായതോടെ പ്രവേശന നടപടികളിലേക്ക് കടക്കാം.