റോഡിൽ പാർക്ക് ചെയ്യുന്ന ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ച് കടന്നുകളയുന്ന സ്ഥിരം മോഷ്ടാവ് പൊലീസ് പിടിയിൽ
കൊല്ലം: റോഡിൽ പാർക്ക് ചെയ്യുന്ന ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ച് കടന്നുകളയുന്ന സ്ഥിരം മോഷ്ടാവ് പൊലീസ് പിടിയിൽ. പള്ളിമൺ വട്ടവിളയിൽ രജീല മനസിലിൽ താമസിക്കുന്ന സൈയ്ദലിയാണ് കൊട്ടിയം പൊലീസിന്റെ പിടിയിലായത്. കൊട്ടിയം മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപമുള്ള കല്ലുവെട്ടാൻകുഴി റോഡിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനമാണ് കഴിഞ്ഞ 30-ാം തീയതി ഇയാൾ അപഹരിച്ചത്. വാഹന ഉടമ മുഖത്തല സ്വദേശി അജിത് കുമാർ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചായിരുന്നു അന്വേഷണം. ദൃശ്യങ്ങളിൽ നിന്നും പ്രതിയെ തിരിച്ചറിയുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമാനമായ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. നെടുമൺകാവിൽ നിന്ന് മോഷ്ടിച്ച വാഹനവുമായാണ് കരി പോലീസ് പിടികൂടിയിയത്. മോഷ്ടിച്ചെടുക്കുന്ന വാഹനങ്ങളിൽ ഇന്ധനം തീർന്നാൽ ഉപേക്ഷിച്ച് കടന്നുകളയുന്നതാണ് പ്രതിയുടെ രീതി. വാഹനമോഷണത്തിന് പുറമെ ലഹരിക്കടത്തുൾപ്പെടെയുള്ള കേസുകളിലും പ്രതിയാണ്.
കൊട്ടിയം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അജിത് കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ഇൻസമാം, ആഷ്നി, സൗരവ്, സി.പി.ഒമാരായ അഖിൽ, അരുൺകുമാർ, ആന്റണി എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






