ഡയാലിസിസ് ചെയ്ത രണ്ട് പേർ മരിച്ചതിന് പിന്നാലെ ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണം
ആലപ്പുഴ: ഡയാലിസിസ് ചെയ്ത രണ്ട് പേർ മരിച്ചതിന് പിന്നാലെ ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണം. അണുബാധയെ തുടര്‍ന്നാണ് മരണം എന്ന ആക്ഷേപവുമായി കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. 29 ന് ഡയാലിസിസ് ചെയ്തത് 26 പേരാണ്. ഇതില്‍ 6 പേർക്ക് അസ്വസ്ഥത ഉണ്ടായി എന്നാണ് വിവരം. രോഗികളില്‍ രണ്ട് പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. കായംകുളം സ്വദേശി മജീദ് (52), ഹരിപ്പാട് സ്വദേശി രാമചന്ദ്രൻ (60) എന്നിവരാണ് മരിച്ചത്. സംശയത്തെ തുടര്‍ന്ന് ആശുപത്രിയിലെ ഡയാലിസിസ് ഉപകരണങ്ങളും വെള്ളവും ഉൾപ്പെടെ പരിശോധിച്ചിട്ടുണ്ട്. എന്നാല്‍ അവ അണുവിമുക്തമാണെന്നാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്. വീണ്ടും വിദഗ്ധ പരിശോധന നടത്തുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ.അരുൺ ജേക്കബ് പ്രതികരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് മന്ത്രിയുമായി സംസാരിച്ചെന്നും മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു എന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. സംഭവിച്ചതെന്തെന്ന് റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടി ഉണ്ടാകും. മുമ്പ് ഇത്തരത്തിലുള്ള പരാതി ഉയർന്നിട്ടില്ല. അണുബാധ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം. മരിച്ചവരുടെ കുടുംബത്തിന് സംരക്ഷണം ഉറപ്പുവരുത്തണം എന്നും അദ്ദേഹം പറഞ്ഞു.


