ഹൈക്കോടതിയിൽ ഹർജി ഉള്ളത് ചൂണ്ടിക്കാട്ടി ബിനോയ്‌ ഇന്നും രക്ത സാമ്പിൾ നൽകില്ലെന്നാണ് സൂചന. ബിനോയ് സഹകരിച്ചില്ലെങ്കില്‍ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി.

മുംബൈ: പീഡന കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിനോയ് കോടിയേരിയുടെ ഹർജി ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചന്ന ബിഹാര്‍ സ്വദേശിയായ യുവതിയുടെ പരാതിയിൽ തെളിവില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ബിനോയ് ഹർജിയിൽ പറയുന്നു. ബോംബെ ഹൈക്കോടതിയുടെ ഡിവിഷൻ ബ‌െഞ്ചാണ് ഹർജി പരിഗണിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം, ഇന്ന് ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഹാജരാകുന്ന ബിനോയ്‌ ഡിഎൻഎ പരിശോധനയ്ക്ക് രക്ത സാമ്പിൾ നൽകിയില്ലെങ്കിൽ ബിനോയിയുടെ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് യുവതിയുടെ കുടുംബം. രക്ത സാമ്പിൾ നല്‍കാത്ത ബിനോയിയുടെ നടപടി ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് പരാതിക്കാരിയായ യുവതിയും ഇവരുടെ അഭിഭാഷകനും ആരോപിക്കുന്നു. എന്നാല്‍, ഹൈക്കോടതിയിൽ ഹർജി ഉള്ളത് ചൂണ്ടിക്കാട്ടി ബിനോയ്‌ ഇന്നും രക്ത സാമ്പിൾ നൽകില്ലെന്നാണ് സൂചന. 

Also Read:ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറാവാതെ ബിനോയ്; ജാമ്യം റദ്ദാക്കണമെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും ബിനോയിയുമായുള്ള ബന്ധത്തിൽ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് യുവതിയുടെ പരാതി. കുട്ടിയ്ക്കും തനിക്കും ജീവിക്കാനുള്ള ചെലവിനുള്ള പണം ബിനോയി നൽകണമെന്നും യുവതി പരാതിയിൽ ആവശ്യപ്പെടുന്നു. കേസില്‍ മുംബൈ ദിൻദോഷി സെഷൻസ് കോടതിയാണ് ബിനോയ് കോടിയേരിക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്.