ജഡ്ജി ഉദയകുമാറിനെതിരെയാണ് പരാതി

കൊല്ലം: കൊല്ലം ചവറയിലെ കുടുംബ കോടതി ജഡ്ജിക്കെതിരെ ലൈംഗിക അതിക്രമ പരാതി. ജഡ്ജി ഉദയകുമാറിനെതിരെയാണ് പരാതി. വിവാഹ മോചന കേസുകൾക്ക് ഹാജരായ സ്ത്രീകൾക്കെതിരെ ജഡ്ജ് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചതായാണ് പരാതിയിൽ പറയുന്നത്. മൂന്ന് പരാതികളാണ് ഇയാൾക്കെതിരെ കൊല്ലം ജില്ലാ ജഡ്ജിന് ലഭിച്ചത്.

പരാതിയെ തുടർന്ന് ഹൈകോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാനത്തെ ജില്ലാ കോടതികളുടെ ചുമതല വഹിക്കുന്ന രജിസ്ട്രാർ ഡിസ്ട്രിക്റ്റ് ജൂഡിഷ്യറിയാണ് പരാതി അന്വേഷിക്കുക. നടപടികളുടെ ഭാ​ഗമായി ഉദയകുമാറിനെ കൊല്ലം എംഎസിടി കോടതിയിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്.

ജഡ്ജി ഉദയകുമാർ ലൈം​ഗിക അതിക്രമം നടത്തിയെന്ന പരാതിയുമായി കൊല്ലം ഡിസ്ട്രിക്ട് ആൻഡ് സെഷൻ ജ‍ഡ്ജിയെ സമീപിച്ചത് മൂന്ന് പേരാണ്. കുടുംബ കോടതിയിലെത്തുന്ന വിവാഹ മോചനത്തിന് തയാറായി, മാനസികമായി തളർന്നിരിക്കുന്ന സ്ത്രീകളെ സാധാരണ അഭിഭാഷകരാണ് കൗൺസിലിങ്ങിനും മറ്റും വിധേയരാക്കുന്നത്. എന്നാൽ, ജഡ്ജി ഉദയകുമാർ നേരിട്ട് ചേംബറിലേക്ക് വിളിച്ചുകൊണ്ട് അവരെ ലൈം​ഗികമായി അതിക്രമത്തിന് ശ്രമിച്ചു എന്നാണ് പരാതി. കൊല്ലം ജില്ലാ ജഡ്ജി പരാതികൾ ലഭിച്ചതോടെ ഹൈകോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ അറിയിക്കുകയായിരുന്നു.

YouTube video player