ഏറ്റുമാനൂരിലെ ഏഴരപ്പൊന്നാനയ്ക്കൊപ്പം തിരുവാഭരണം അടക്കമുള്ള സ്വത്തുക്കളും പരിശോധിക്കണമെന്ന് ആവശ്യം. ഏഴരപ്പൊന്നാന വീണ്ടും പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കോടതി നിർദേശിച്ചതോടെ ആണ് ആവശ്യം ശക്തമാകുന്നത്.
കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാന വീണ്ടും പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കോടതി നിർദേശിച്ചതോടെ ക്ഷേത്രത്തിലെ തിരുവാഭരണം അടക്കമുള്ള സ്വത്തുക്കളും പരിശോധിക്കണമെന്ന ആവശ്യം ശക്തം. സ്വർണത്തിലുള്ള തോട്ടി, പഴുക്കാക്കുല, ചേന, വിളക്കുകൾ, പാത്രങ്ങൾ തുടങ്ങിയവ ഭക്തജനങ്ങൾ ക്ഷേത്രത്തിൽ സമർപ്പിച്ചിട്ടുണ്ടെന്ന് ക്ഷേത്ര ഉപദേശക സമിതി മുൻ അംഗം രഘുനാഥൻ നായർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഭക്തജനങ്ങൾ പലതും സമർപ്പിച്ചിട്ടുണ്ടെങ്കിലും മഹസറിൽ രേഖപ്പെടുത്താതെ വെച്ചിട്ടുണ്ട്. 30 വർഷം മുമ്പുള്ള ദേവസ്വം ബോർഡിലെ രജിസ്റ്ററും ഇപ്പോഴത്തെ രജിസ്റ്ററും പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് എട്ട് വർഷം മുമ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. എന്നാൽ അന്ന് കണ്ടെത്തിയ തകരാറുകൾ പരിഹരിക്കാൻ അറ്റകുറ്റപ്പണികളൊന്നും നാളിതുവരെ നടന്നിട്ടില്ല. 2017ലാണ് ക്ഷേത്രം തന്ത്രിയും മേൽശാന്തിയും ഏഴരപ്പൊന്നാനയിലെ കേടുപാടുകൾ തിരുവതാംകൂർ ദേവസ്വം ബോർഡിനെ അറിയിച്ചത്. തുടർന്ന് ദേവസ്വം ബോർഡ് ഹൈക്കടതിയുടെ അനുമതി തേടി പരിശോധന നടത്തി.
ദേവസ്വം ഓംബുഡ്സ്മാൻ, ദേവസ്വം കമ്മീഷ്ണർ, അഡ്വക്കേറ്റ് കമ്മീഷണർ, എന്നിവരുടെ മേൽനോട്ടത്തിൽ വിഗ്രഹ ശിൽപ വിദഗ്ധൻ പി പി അനന്തൻ ആചാരിയാണ് വിശദമായ പരിശോധന നടത്തിയത്. ഏഴരപ്പൊന്നാനയ്ക്ക് കാലപ്പഴക്കവും അശ്രദ്ധമായി കൈകാര്യം ചെയ്തത് മൂലവും കേടുപാടുകൾ സംഭവിച്ചെന്നായിരുന്നു കണ്ടെത്തൽ.
ഒന്നാമത്തെ ആനയുടെ രണ്ട് കൊമ്പിനും ഇളക്കം, രണ്ടാമത്തെ ആനയുടെ തുമ്പിക്കൈയ്ക്ക് തകരാർ, മൂന്നാമത്തെ ആനയുടെ കൊമ്പും തുമ്പിക്കൈയും ഇളകി, രണ്ട് കൊമ്പിലേയും തകിടിനും പ്രശ്നം, നാലാമത്തെ ആനയുടെ തകിടും ആണികളും ഇളകി, അഞ്ചാമത്തെ ആനയുടെ ചെവിയിലേയും കാലിലെയും തകിട് തകരാർ, ആറാമത്തെ ആനയുടെ വലത് കാലിളകി, ഏഴാമത്തെ ആനയുടെ വാൽഭാഗത്തും ഇടത് കാലിനും ഇളക്കം, അരയാനയുടെ കൊമ്പുകൾക്ക് തകരാർ എന്നിങ്ങനെയായിരുന്നു കണ്ടെത്തലുകൾ.
കേടുപാടുകളുള്ള ഏഴരപ്പൊന്നാനയാണ് കഴിഞ്ഞ എട്ട് വർഷമായി ഉത്സവത്തിന് ഉപയോഗിക്കുന്നത്. ഇതുമൂലം സ്വർണപ്പാളികൾ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. ഇതുകൂടി പരിഗണിച്ചാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി വീണ്ടും പരിശോധന നടത്താൻ നിർദേശിച്ചത്. ഇതിനൊപ്പം ക്ഷേത്രത്തിലെ മറ്റ് വസ്തുക്കളും പരിശോധിക്കണമെന്നാണ് ഭക്തരുടെ ആവശ്യം. ദേവസ്വം വിജിലൻസ് അന്വേഷണ പരിധിയിൽ ഇതുകൂടി ഉൾപ്പെടുത്തണമെന്നാണ് ആവശ്യം. ഇതേ വിഷയത്തിൽ മുമ്പും നിരവധി പരാതികൾ ദേവസ്വം വിജിലൻസിന് കിട്ടിയിട്ടുണ്ട്.


