വിദ്യാർത്ഥി സമരം നിരോധിച്ചുള്ള ഹൈക്കോടതി വിധി ഭരണഘടന അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റം: എസ്എഫ്ഐ
വിദ്യാഭ്യാസത്തെ കച്ചവടത്തിന് വേണ്ടിമാത്രമുള്ള ഉത്പന്നമാക്കുന്ന സ്വകാര്യ വിദ്യാഭ്യാസ കച്ചവടക്കാർക്ക് സഹായകമാകുന്ന വിധിയെന്ന് എസ് എഫ് ഐ
തിരുവനന്തപുരം: കലാലയങ്ങളിൽ വിദ്യാർഥി സമരത്തിന് നിരോധനമേര്‍പ്പെടുത്തിയ ഹൈക്കോടതി വിധിക്കെതിരെ എസ്എഫ്ഐ. ഭരണഘടന അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റമാണ് ഹൈക്കോടതി വിധിയെന്ന് എസ് എഫ് ഐ പ്രസ്താവനയിലൂടെ പറഞ്ഞു. പഠനം തടസ്സപ്പെടുന്നു എന്ന വാദം ഉന്നയിച്ച് വിദ്യാർത്ഥി സമരങ്ങളെ നിരോധിക്കുവാനുള്ള വിധി ദൗർഭാഗ്യകരമാണെന്നും വിദ്യാഭ്യാസത്തെ കച്ചവടത്തിന് വേണ്ടിമാത്രമുള്ള ഉത്പന്നമാക്കുന്ന സ്വകാര്യ വിദ്യാഭ്യാസ കച്ചവടക്കാർക്ക് സഹായകമാകുമെന്നും എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷും സെക്രട്ടറി കെ എം സച്ചിൻദേവും പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു.
എസ് എഫ് ഐ പ്രസ്താവന
വിയോജിക്കുവാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം. അനുച്ഛേദം 19(a) യിലൂടെ അഭിപ്രായ സ്വാതന്ത്ര്യവും 19(b) യിലൂടെ സമാധാനപരമായി സംഘടിക്കാനുള്ള സ്വാതന്ത്ര്യവും ഉറപ്പുനൽകുന്നതാണ് ഇന്ത്യൻ ഭരണഘടന. കേരള ഹൈകോടതിയുടെ ഇന്നത്തെ (26/02/2020) വിധി മൗലികാവകാശങ്ങൾക്ക്മേലുള്ള കടന്നുകയറ്റമാണ്.
വിദ്യാർഥികളുടെ 'പഠിക്കുക' എന്ന അവകാശം പോലും സ്വകാര്യ മാനേജ്മെന്റുകളുടെയും ഗവണ്മെന്റുകളുടെയും നിലപാടുകളുടെ ഫലമായി ലംഘിക്കപ്പെടുന്ന അവസരങ്ങളിൽ ആ അവകാശങ്ങൾക്കുവേണ്ടി പ്രതിക്ഷേധമുയർത്തുന്നത് കലാലയ ങ്ങളിലെ വിദ്യാർത്ഥികളുടെ സംഘടിത ബോധം തന്നെയാണ്. ഡൽഹി JNU വിൽ മാസങ്ങളായി നടക്കുന്ന സമരം പഠിക്കാൻ വേണ്ടിയുള്ള സമരമാണ്. കഴിഞ്ഞ ദിവസം എറണാകുളം അരൂജ സ്കൂളിലേക്ക് നടന്ന സമരവും പഠിക്കുക എന്ന അവകാശത്തിന് വേണ്ടിയായിരുന്നു.
വിദ്യാർത്ഥികളെ സാമൂഹ്യവൽക്കരിക്കുന്നതിലും ജനാധിപത്യ-മതനിരപേക്ഷ മൂല്യവൽകരിക്കുന്നതിലും കലാലയ രാഷ്ട്രീയത്തിന്റെ പങ്ക് ഒഴിച്ചു കൂടാനാവാത്തതാണ്. വർത്തമാന കാലത്ത് രാജ്യത്ത് നടക്കുന്ന ജനാതിപത്യ ധ്വംസനങ്ങൾക്കെതിരായ പോരാട്ടത്തിന് നേതൃത്വം നൽകുന്നത് കലാലയങ്ങളിലെ രാഷ്ട്രീയ ബോധ്യമുയർത്തിപ്പിടിക്കുന്ന വിദ്യാർത്ഥി സമൂഹമാണ്.
വിദ്യാർത്ഥി സമരങ്ങൾ നിരോധിക്കപ്പെട്ട ക്യാംപസുകൾ മാനേജ്മെന്റുകളുടെ ഇടിമുറികളായി മാറുന്ന കാഴ്ചയും മാനേജ്മെന്റ് പീഡനത്തെ തുടർന്ന് ജിഷ്ണു പ്രണോയ് ഉൾപ്പെടെയുള്ള വിദ്യാർഥികൾ ആത്മഹത്യ ചെയ്ത സംഭവങ്ങളും കേരള സമൂഹം കണ്ടതാണ്.
ഈ വസ്തുതകൾ എല്ലാം മുൻപിലുണ്ടായിരിക്കെ കേവലം പഠനം തടസ്സപ്പെടുന്നു എന്ന വാദം ഉന്നയിച്ചു വിദ്യാർത്ഥി സമരങ്ങളെ നിരോധിക്കുവാനുള്ള കേരള ഹൈകോടതി വിധി ദൗർഭാഗ്യകരമാണെന്നും വിദ്യാഭ്യാസത്തെ കച്ചവടത്തിന് വേണ്ടിമാത്രമുള്ള ഉത്പന്നമാക്കുന്ന സ്വകാര്യ വിദ്യാഭ്യാസ കച്ചവടക്കാർക്ക് സഹായകമാകുമെന്നും എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷ്, സെക്രട്ടറി കെ.എം സച്ചിൻദേവ് എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.
മാർച്ച്, ഘെരാവോ, പഠിപ്പുമുടക്ക് എന്നിവ പാടില്ല; കലാലയ സമരത്തിനെതിരെ ഹൈക്കോടതി.