Asianet News MalayalamAsianet News Malayalam

ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച എസ്എഫ്ഐ ജില്ലാ സെക്രട്ടറി അറസ്റ്റിൽ

പൊലീസ് നിർ‍ദ്ദേശം ലംഘിച്ചതിനും മൊബൈൽ ഫോണിൽ സംസാരിച്ച് സ്കൂട്ടർ ഓട്ടിച്ചതിനുമാണ് റിസാദ് വഹാബിനെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. 

SFI district secretary arrested for violating lock down instruction
Author
Thiruvananthapuram, First Published Mar 25, 2020, 6:00 PM IST

തിരുവനന്തപുരം: ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് സഞ്ചരിച്ച എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി റിയാസ് വഹാബിനെ അറസ്റ്റ് ചെയ്തു. പൊലീസ് നിർ‍ദ്ദേശം ലംഘിച്ചതിനും മൊബൈൽ ഫോണിൽ സംസാരിച്ച് സ്കൂട്ടർ ഓട്ടിച്ചതിനുമാണ് റിസാദ് വഹാബിനെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള കർശന നടപടികളാണ് പൊലീസ് ഇന്ന് സ്വീകരിച്ചത്. നിർദ്ദേശം തുടർച്ചയായി ലംഘിച്ച് റോഡിലിറങ്ങുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കും.

ലോക്ക് ഡൗണിന്റെ രണ്ടാം ദിവസമായ ഇന്ന് സംസ്ഥാനത്ത് സർക്കാർ നിർദ്ദേശങ്ങൾ അനുസരിക്കാതെ നിരവധി പേരാണ് റോഡിലിറങ്ങിയത്. നിർദ്ദേശങ്ങൾ ലംഘിച്ച് നിരത്തിലിറങ്ങിയതിന് സംസ്ഥാനത്ത് രണ്ടായിരത്തിലധികം കേസുകള്‍ പൊലീസ് രജിസ്റ്റർ ചെയ്തു. നിരോധനജ്ഞ നിലവിലുള്ള തിരുവനന്തപുരം അടക്കമുള്ള ജില്ലകളിൽ പോലും സ്വകാര്യവാഹനങ്ങൾ ഇഷ്ടംപോലെ ഓടി. ഈ സാഹചര്യത്തലാണ് പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയത്. കണ്ണൂരിൽ 69 പേരെയും, എറണാകുളത്ത് 30പേരെയും അറസ്റ്റ് ചെയ്തു. പൊലീസ് നിർദ്ദേശം ലംഘിച്ചതിന് ഇന്നലെ 123 കേസുകളാണ് തലസ്ഥാനത്ത് മാത്രം രജിസ്റ്റർ ചെയതത്.

Also Read: സർക്കാർ നിർദ്ദേശം കാറ്റിൽ പറത്തി; അടൂർ ഏനാത്ത് പളളി വികാരി അറസ്റ്റിൽ

അനാവശ്യമായി നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ നമ്പറുകള്‍ പൊലീസ് ശേഖരിക്കാൻ തുടങ്ങി. രണ്ടു പ്രാവശ്യം പൊലീസ് നിർദ്ദേശം ലംഘിച്ചാൽ രജിസ്ട്രേഷൻ റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ്. അവശ്യ സർവ്വീസിൽ ജോലി ചെയ്യുന്നവർക്കാണ് പാസ് നൽകാൻ പൊലീസ് തീരുമാനിച്ചത്. എന്നാൽ നിരവധി പേരാണ് പാസിനായി പൊലീസിനെ സമീപിക്കുന്നത്. ഇതോടെ കൂടുതൽ വിഭാഗങ്ങൾക്ക് പാസ് വേണ്ടെന്ന് തീരുമാനിച്ചു. സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ജീവനക്കാർ, മെ‍ഡിക്കൽ ഷോപ്പ് മെഡിക്കൽ ലാബ് ജീവനക്കാർ, ആംബലുൻസ് ഡ്രൈവർമാർ, മൊബൈൽ ടവർ ടെക്നീഷ്യൻമാർ, ഡാറ്റാ സെൻറർ ജീവനക്കാർ, യൂണിഫോമിലുള്ള ഫുഡ് ഡെലിവറി ബോയ്സ്, സ്വകാര്യ സുരക്ഷാ ജീവനക്കാർ, ബാങ്ക് ജീവനക്കാർ, പാചകവാതക വിതരണക്കാർ എന്നിവരെ പാസിൽ നിന്നൊഴിവാക്കി.

Follow Us:
Download App:
  • android
  • ios