കേരളവര്‍മ്മ കോളേജില്‍ എസ്എഫ്ഐ ഫ്ലെക്സിനെ ചൊല്ലി വിവാദം; അശ്ലീലമെന്ന് ആരോപണം, പരാതി നല്‍കി കെഎസ്‍യു
അശ്ലീല പോസ്റ്ററുകള്‍ വെച്ചതിന്‍റെ പേരില്‍ എസ്എഫ്ഐ വിദ്യര്‍ത്ഥികളോട് മാപ്പ് പറയണമെന്നാണ് കെഎസ്‍യുവിന്‍റെ ആവശ്യം. ഇതിനെതിരെ കെഎസ്‍യു കോളേജ് മാനേജ്മെന്‍റിന് പരാതി നല്‍കി.
തൃശ്ശൂര്‍: കേരളവർമ്മ കോളേജിൽ (Sree Kerala Varma College) വീണ്ടും ഫ്ലെക്സ് വിവാദം. നവാഗതരെ സ്വാഗതം ചെയ്യാൻ എസ്എഫ്ഐ (sfi) വെച്ച ഫ്ലെക്സിൽ അശ്ലീലത ഏറെയാണെന്ന ആരോപണമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. 'തുറിച്ച് നോക്കണ്ട ഞാനും നീയുമൊക്കെ എങ്ങനെയുണ്ടായി the planet needs sexual liberation ‘ തുടങ്ങിയ അടിക്കുറിപ്പോടെയുളള പോസ്റ്ററുകളാണ് ശ്രീ കേരളവര്‍മ്മ കോളേജിലെ ക്യാമ്പസില്‍ എസ്എഫ്ഐ വെച്ചിരിക്കുന്നത്. എസ്എഫ്ഐ കേരളവര്‍മ്മ എന്ന എഫ്ബി പേജിലും ഇവയുണ്ട്. ഇത് സമൂഹമാധ്യമങ്ങളില്‍ വലിയ തരത്തില്‍ ചര്‍ച്ചയാകുകയും വിമര്‍ശനത്തിന് ഇടയാവുകയും ചെയ്തു. ഇതിനെതിരെ വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്ത് വന്നു.
അശ്ലീല പോസ്റ്ററുകള്‍ വെച്ചതിന്‍റെ പേരില്‍ എസ്എഫ്ഐ വിദ്യര്‍ത്ഥികളോട് മാപ്പ് പറയണമെന്നാണ് കെഎസ്‍യുവിന്‍റെ ആവശ്യം. ഇതിനെതിരെ കെഎസ്‍യു കോളേജ് മാനേജ്മെന്‍റിന് പരാതി നല്‍കി. താലിബാനിസത്തെ വെള്ളപൂശാനുള്ള ശ്രമമാണ് എസ്എഫ്ഐ നടത്തുന്നതെന്ന് എബിവിപി ആരോപിച്ചു. എന്നാൽ പോസ്റ്ററുകൾ നീക്കാൻ നിർദേശം നൽകിയതായി എസ്എഫ്ഐ ജില്ലാ നേതൃത്വം അറിയിച്ചു. പോസ്റ്ററുകളുടെ പേരില്‍ കോളേജിലെ വിദ്യാര്‍ത്ഥികളില്‍ നിന്നോ അധ്യാപകരില്‍ നിന്നോ ഇതുവരെ പരാതികള്‍ ലഭിച്ചിട്ടില്ലെന്ന് പ്രിൻസിപ്പാല്‍ അറിയിച്ചു. പരാതി കിട്ടിയാല്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രിൻസിപ്പാള്‍ വ്യക്തമാക്കി.