എസ്എഫ്ഐ നിരോധിക്കണമെന്ന് പാര്‍ലമെന്‍റില്‍ ആവശ്യപ്പെട്ട എറണാകുളം എംപി ഹൈബി ഈഡനെതിരെയുള്ള പ്രതിഷേധത്തോടെ ആരംഭിച്ച ബാനര്‍ പോരിൽ പുതിയ ബാനറെത്തി

കൊച്ചി: എസ്എഫ്ഐ നിരോധിക്കണമെന്ന് പാര്‍ലമെന്‍റില്‍ ആവശ്യപ്പെട്ട എറണാകുളം എംപി ഹൈബി ഈഡനെതിരെയുള്ള പ്രതിഷേധത്തോടെ ആരംഭിച്ച ബാനര്‍ പോരിൽ പുതിയ ബാനറെത്തി. എസ്എഫ്ഐ ഉയര്‍ത്തിയ ബാനറിനെതിരെ കെഎസ്‍യു മറ്റൊരു ബാനര്‍ ഉയര്‍ത്തി, എസ്എഫ്ഐ അതിന് മറുപടി കൊടുത്തു. 'ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന്' എന്നെഴുതിയ ബാനര്‍ മഹാരാജാസിൽ ഉയർത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനു'മെന്നാണ് കെഎസ്‍യു മറ്റൊരു ബാനറിലൂടെ ഇതിന് മറുപടി നല്‍കിയത്. എസ്എഫ്ഐ, മഹാരാജാസ് കോളജിന്‍റെ കവാടത്തിന് മുന്നില്‍ കെട്ടിയ ബാനറിന് തൊട്ട് മുകളിലായി ഈ വാചകം എഴുതിയ ബാനര്‍ കെഎസ്‍യു സ്ഥാപിക്കുകയായിരുന്നു. എന്നാല്‍, പിന്നാലെ എസ്എഫ്ഐ അതിന് മറുപടി നല്‍കി. 'അതെ, ജനഹൃദയങ്ങളിലുണ്ട് അടിയന്തരാവസ്ഥയുടെ നെറികേടിലൂടെ' എന്നാണ് ഇന്നലെ വന്ന ബാനറില്‍ എഴുതിയിരുന്നത്. എന്നാൽ ഈ ബാനറിനും മറുപടി ബാനർ വന്നിരിക്കുകയാണ്. 'വർഗീയതയും കമ്യൂണിസവും ഒരുമിച്ച് ശ്രമിച്ചിട്ടും ഇന്ത്യ പറഞ്ഞത്, ഇന്ത്യ ഈസ് ഇന്ദിര ഇന്ദിര ഈസ് ഇന്ത്യ' - എന്നാണ് പുതിയ ബാനറിലെ വാചകം.

വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐ നിരോധിക്കണമെന്ന ആവശ്യം ഹൈബി ഈഡൻ എംപി പാർലമെന്‍റിൽ ഉന്നയിച്ചതോടെയാണ് ഇരു വിദ്യാര്‍ത്ഥി സംഘടനകളും തമ്മിലുള്ള ബാനര്‍ പോര് തുടങ്ങുന്നത്. തിരുവനന്തപുരം ലോ കോളജിൽ വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് ഹൈബി ഈഡൻ പാർലമെന്‍റിൽ വിഷയം അവതരിപ്പിച്ചത്. ശൂന്യ വേളയിലായിരുന്നു ഹൈബി ഇത് ഉന്നയിച്ചത്. കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജുവിനോടായിരുന്നു ഹൈബി, ലോ കോളേജ് വിഷയം ഉന്നയിച്ച് നിരോധന ആവശ്യം ഉന്നയിച്ചു.

Read more: പതിവ് തെറ്റിക്കുന്ന എസ്എഫ്ഐ- കെഎസ്യു ബാനർ പോര്, ക്രിയാത്മക മറുപടികളിൽ ആശങ്ക കോളേജ് അധികൃതർക്ക് മാത്രം

ക്രമസമാധാനം സംബന്ധിച്ച വിഷയം സംസ്ഥാന സർക്കാരിന്‍റെ അധികാര പരിധിയിൽ വരുന്നതാണെന്നായിരുന്നു കേന്ദ്ര മന്ത്രി മറുപടി നൽകിയത്. അതുകൊണ്ട് ഇത് കേരള ചീഫ് സെക്രട്ടറിക്ക് കൈമാറിറെയന്നും നിയമമന്ത്രി കിരൺ റിജിജു അറിയിച്ചു. ചീഫ് സെക്രട്ടറിയോടും ബാർ കൗൺസിൽ ഓഫ് ഇന്ത്യയോടും വിഷയം പരിശോധിച്ച് നടപടി എടുക്കാൻ നിർദ്ദേശിച്ചതായും നിയമമന്ത്രി വ്യക്തമാക്കി. ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ ലോ കോളേജിൽ നടന്ന സംഘർഷമാണ് പാർലമെന്‍റിൽ ഹൈബി വിഷയമാക്കിയത്.

Read more:ക്യാമ്പസില്‍ ബാനര്‍ പോര്; എസ്എഫ്ഐ-കെഎസ്‍യു നേര്‍ക്കുനേര്‍, അടിയന്തരാവസ്ഥയുടെ നെറികേട് ഓര്‍മ്മിപ്പിച്ച് എസ്എഫ്ഐ

കോളേജ് യൂണിയന്‍ ഉദ്ഘാടനത്തിനിടെയുണ്ടായ വാക്ക് തര്‍ക്കം പിന്നീട് സംഘഷത്തിന് വഴിവയ്ക്കുകയായിരുന്നു. കോളേജ് യൂണിയന്‍ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് യൂണിയൻ ഉദ്ഘാടന ദിനത്തിലും തുടർന്നത്. എസ് എഫ് ഐ - കെ എസ് യു പ്രവര്‍ത്തകര്‍ കോളേജിൽ ഏറ്റുമുട്ടിപ്പോൾ കെ എസ് യു യൂണിറ്റ് പ്രസിഡന്‍റ് സഫ്ന അടക്കം രണ്ട് പേര്‍ക്ക് കാര്യമായി പരിക്കേറ്റു. സഫ്നയെ എസ് എഫ് ഐ പ്രവർത്തകർ വലിച്ചിഴച്ച് മർദ്ദിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ കടന്നതോടെ സംഭവം വലിയ തോതിൽ ചർച്ചയായി. അക്രമ സംഭവങ്ങളുടെ ചുവടുപിടിച്ച് വന്ന ചർച്ചകളിലെ ക്രിയാത്മകമായ ആശയ പോരാട്ടമാണ് മഹാരാജാസിലെ ബാനർ പോരിൽ കൌതുകം നിറച്ചത്.