എസ്എഫ്ഐ വയനാട് ജില്ലാ കമ്മറ്റി ചൊവ്വാഴ്ച ചേരും, നടപടി വിശദീകരണം കേട്ട ശേഷം
യോഗത്തിൽ സംസ്ഥാന സെൻറർ അംഗങ്ങൾ പങ്കെടുക്കും. ജില്ലാ കമ്മിറ്റിയുടെ വിശദീകരണം കേട്ട ശേഷമാകും എംപിയുടെ ഓഫീസാക്രമിച്ചതിൽ നടപടിയുണ്ടാകുകയെന്നാണ് വിവരം.
കൽപ്പറ്റ : രാഹുൽ ഗാന്ധിയുടെ കൽപ്പറ്റയിലെ എംപി ഓഫീസ് ആക്രമിച്ച സംഭവത്തിന് പ്രതിഷേധം വ്യാപകമായി തുടരു ന്നതിനിടെ എസ്എഫ്ഐ വയനാട് ജില്ലാ കമ്മറ്റി ചൊവ്വാഴ്ച യോഗം ചേരും. യോഗത്തിൽ സംസ്ഥാന സെൻറർ അംഗങ്ങൾ പങ്കെടുക്കും. എംപിയുടെ ഓഫീസാക്രമിച്ച സംഭവത്തിൽ നേതൃത്വത്തിനെതിരെ നടപടിയുണ്ടാകുമെന്ന് സംസ്ഥാന -കേന്ദ്ര നേതൃത്വങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു. ജില്ലാ കമ്മിറ്റിയുടെ വിശദീകരണം കേട്ട ശേഷമാകും നടപടിയുണ്ടാകുകയെന്നാണ് വിവരം.
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച നടപടിയെ എസ്എഫ്ഐ കേന്ദ്ര - സംസ്ഥാന നേതൃത്വങ്ങൾ നേരത്തെ തന്നെ തള്ളിയിട്ടുണ്ട്. വയനാട് എസ്എഫ്ഐയുടെ പ്രവർത്തിയെ പിന്തുണയ്ക്കുന്നില്ലെന്നും അന്വേഷിച്ച് സംഘടനപരമായ നടപടി സ്വീകരിക്കുമെന്നുമാണ് കേന്ദ്രകമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയത്. രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിന് നേർക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരവും തുടർന്നുണ്ടായ ആക്രമണവും അംഗീകരിക്കാനാവില്ലെന്നും തള്ളിപ്പറയുന്നുവെന്നും എസ്എഫ്ഐ സംസ്ഥാന നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്. സംരക്ഷിത വനമേഖലയുടെ ബഫർ സോണിനെ സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ ഉത്തരവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിഷയം ഏറ്റെടുത്ത് സമരം സംഘടിപ്പിക്കാൻ എസ്എഫ്ഐയുടെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടില്ലെന്നും സംസ്ഥാന നേതൃത്വം വ്യക്തമാക്കി. ട
അതേ സമയം, രാഹുല്‍ ഗാന്ധി എംപിയുടെ കല്‍പറ്റയിലെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ അഞ്ച് എസ്എഫ്ഐ പ്രവർത്തകരെ കൂടി കസ്റ്റഡിയിലെടുത്തു. ഇതോടെ പിടിയിലായവരുടെ എണ്ണം 30 ആയി. ഇവരിൽ മൂന്ന് വനിതാ പ്രവർത്തകരും ഉൾപ്പെടും.
Read more യുഡിഎഫ് ആക്രമണങ്ങൾ; ബഹുജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കാൻ എൽഡിഎഫ്