വീണ വിജയന്റെ കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണം; അടിയന്തര പ്രമേയത്തിന് അനുമതിയില്ല, പ്രതിപക്ഷം ഇറങ്ങിപ്പോയി
അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു
![SFIO investigation against Veena Vijayan's company; The urgent motion was not allowed and the opposition walked out SFIO investigation against Veena Vijayan's company; The urgent motion was not allowed and the opposition walked out](https://static-ai.asianetnews.com/images/01hnm2psabhc5kfwzrp3hb6aa3/fotojet--13-_363x203xt.jpg)
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ എസ്എഫ്ഐഒ അന്വേഷണം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം പ്രതിഷേധിച്ചു. നടുത്തളത്തിലിറങ്ങി പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് സഭാ നടപടികള്‍ ബഹിഷ്കരിച്ച് വാക്കൗട്ട് നടത്തി. നിയമസഭയില്‍ ചോദ്യോത്തര വേള തുടങ്ങിയതിന് പിന്നാലെയാണ് അടിയന്തര പ്രമേയം കൊണ്ടുവന്നത്. അടിയന്തര പ്രമേയത്തിന്‍റെ നോട്ടീസിനുപോലും അനുമതി നല്‍കാത്ത അസാധാരണ നടപടിയാണുണ്ടായതെന്ന് പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചത്. മാത്യു കുഴല്‍നാടൻ എംഎല്‍എയാണ് അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവന്നത്.
ചട്ടം ലംഘിക്കുന്നില്ലെന്നും ചട്ട പ്രകാരമാണ്വെന്ഡിനും സതീശന്‍ മറുപടി നല്‍കിയെങ്കിലും റൂള്‍ 53 പ്രകാരം ചട്ട പ്രകാരം അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാനാകില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കുകയായിരുന്നു. കോടതി പരിഗണനയിലുള്ള വിഷയം പരിഗണിക്കരുതെന്നാണ് ചട്ടമെന്നും സ്പീക്കര്‍ പറഞ്ഞു. തുടര്‍ന്ന് അടിയന്തര പ്രമേയം തള്ളുകയായിരുന്നു. തുടര്‍ന്ന് അതിവേഗം മറ്റു നടപടികളിലേക്ക് സ്പീക്കര്‍ കടന്നു. ശ്രദ്ധ ക്ഷണിക്കലിലേക്ക് കടന്നതോടെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ഭരണപക്ഷ എംഎല്‍എമാരും പ്രതിപക്ഷത്തിനെതിരെ പ്രതിഷേധമുയര്‍ത്തി. തുടര്‍ന്ന് നേര്‍ക്കുനേരുള്ള വാക്ക്പോരാണുണ്ടായത്.പ്ലക്കാര്‍ഡുകളും ബാനറുകളുമേന്തിയാണ് പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചത്.കേരളം കൊള്ളയടിച്ച് പിവി ആന്‍ഡ് കമ്പനി എന്നെഴുതിയ ബാനറുമേന്തിയാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍നിന്നും പുറത്തേക്ക് വന്നത്.
സഭയ്ക്ക് പുറത്ത് പ്ലക്കാര്‍ഡുകളും ബാനറുകളുമേന്തി പ്രതിപക്ഷാംഗങ്ങള്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. തന്റെ കൈകൾ ശുദ്ധം ആണെന്നും മകൾക്കെതിരായ കണ്ടെത്തലുകൾ ആരോപണങ്ങൾ മാത്രമാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. സർക്കാർ സ്ഥാപനമായ കെഎസ്ഐഡിസി കൂടി അന്വേഷണ പരിധിയിലുള്ള സാഹചര്യത്തിലാണ് ഇന്ന് രാവിലെ സഭയില്‍ വലിയരീതിയിലുള്ള പ്രതിഷേധത്തിലേക്ക് പ്രതിപക്ഷം കടന്നത്. മുഖ്യമന്ത്രിയുടെ മകളും മകളുടെ കമ്പനിയും പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസിക്ക് പങ്കാളിത്തമുള്ള സിഎംആര്‍എല്‍ കമ്പനിയിൽ നിന്നും നല്‍കാത്ത സേവനങ്ങള്‍ക്ക് പണം കൈപ്പറ്റി എന്ന ഇന്‍കം ടാക്സ് ഇന്‍ററിം സെറ്റില്‍മെന്‍റ് ബോര്‍ഡിന്‍റെയും ആര്‍ഒസിയുടെയും ഗുരുതരമായ കണ്ടെത്തലുകളും അതിനെതുടര്‍ന്ന് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്‍റെ അന്വേഷണവും സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിലെ ആവശ്യം.