ന്യൂസിലൻഡ് താരം ഡാരിൽ മിച്ചലിന്‍റെ ശരീരത്തിന് നേരെ അർഷ്ദീപ് പന്ത് വലിച്ചെറിഞ്ഞതാണ് ഐസിസിയുടെ അച്ചടക്ക സമിതിയെ ചൊടിപ്പിച്ചത്.
അഹമ്മദാബാദ്: ടി20 ലോകകപ്പ് കിരീടം നേടിയതിന്‍റെ വിജയാഘോഷത്തിനിടയിലും ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്ങിന് തിരിച്ചടി. ന്യൂസിലൻഡിനെതിരായ കിരീട പോരാട്ടത്തിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് അർഷ്ദീപിന് ഐസിസി പിഴ ചുമത്തി. മാച്ച് ഫീയുടെ 15 ശതമാനമാണ് താരം പിഴയായി ഒടുക്കേണ്ടത്.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിന്‍റെ 11-ാം ഓവറിലായിരുന്നു വിവാദ സംഭവം. ന്യൂസിലൻഡ് താരം ഡാരിൽ മിച്ചലിന്‍റെ ശരീരത്തിന് നേരെ അർഷ്ദീപ് പന്ത് വലിച്ചെറിഞ്ഞതാണ് ഐസിസിയുടെ അച്ചടക്ക സമിതിയെ ചൊടിപ്പിച്ചത്. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.9 പ്രകാരമാണ് നടപടി. അന്താരാഷ്ട്ര മത്സരങ്ങൾക്കിടെ എതിർ താരത്തിന് നേരെ അപകടകരമായ രീതിയിൽ പന്തോ മറ്റ് ഉപകരണങ്ങളോ വലിച്ചെറിയുന്നത് കുറ്റകരമാണ്.
ഡാരില്‍ മിച്ചല്‍ അടിച്ച പന്ത് ഫീല്‍ഡ് ചെയ്തശേഷം അർഷ്ദീപ് വിക്കറ്റിലേക്ക് എറിഞ്ഞ പന്ത് ബാറ്റിംഗ് ക്രീസിലുണ്ടായിരുന്ന ഡാരിൽ മിച്ചലിന്‍റെ ശരീരത്തിൽ കൊള്ളുകയായിരുന്നു. തുടര്‍ന്ന് മിച്ചല്‍ രോഷാകുലനായി അര്‍ഷ്ദീപിനെതിരെ നടന്നടുത്തെങ്കിലും ക്ഷമ ചോദിക്കാന്‍ തയാറാവാതെ അര്‍ഷ്ദീപ് തിരിഞ്ഞു നടന്നു. മിച്ചല്‍ അമ്പയറോട് പരാതിപ്പെടുന്നതിനിടെ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് എത്തി അര്‍ഷ്ദീപിന്‍റെ നടപടിയില്‍ മിച്ചലിനോട് ക്ഷമ ചോദിച്ച് രംഗം ശാന്തമാക്കി.
മത്സരശേഷം നടന്ന സമ്മാനദാന ചടങ്ങിൽ മിച്ചലിനോട് താൻ നേരിട്ട് പോയി ക്ഷമ ചോദിച്ചുവെന്ന് അർഷ്ദീപ് വ്യക്തമാക്കിയിരുന്നു. ഞാൻ മിച്ചലിനോട് സോറി പറഞ്ഞു. ആ ത്രോ അപ്രതീക്ഷിതമായി അദ്ദേഹത്തിന്‍റെ ശരീരത്തിൽ കൊള്ളുകയായിരുന്നു. അത് മനഃപൂർവ്വം ചെയ്തതല്ലെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞുവെന്ന് അർഷ്ദീപ് വ്യക്തമാക്കിയിരുന്നു. കളിക്ക് ശേഷം ഇരുവരും സൗഹൃദം പങ്കിടുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അർഷ്ദീപ് ഉൾപ്പെടെയുള്ള ബൗളിംഗ് നിരയുടെ കരുത്തിലാണ് ഇന്ത്യ കിവീസിനെ വീഴ്ത്തിയത്.
