കൊലപാതകം എന്ന ആരോപണം ഷഹനയുടെ കുടുംബം ഉന്നയിച്ചെങ്കിലും പോസ്റ്റ്മോർട്ടത്തിൽ അത്തരം തെളിവുകൾ ലഭിച്ചില്ല. തൂങ്ങിമരണം എന്നാണ് പ്രാഥമിക കണ്ടെത്തൽ.
പത്തനംതിട്ട: പത്തനംതിട്ട അടൂർ കോട്ടമുകളിലെ യുവതിയുടെ മരണം ആത്മഹത്യ എന്ന് പോലീസ്. കൊലപാതകം എന്ന് മരിച്ച ഷഹനയുടെ കുടുംബം ആരോപിച്ചെങ്കിലും പോസ്റ്റ്മോർട്ടത്തിൽ അത്തരം തെളിവുകൾ ലഭിച്ചില്ല. സംഭവസ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്ത യുവാവിനെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയേക്കും. ഇന്നലെ രാത്രി ഏഴരയോടെയാണ് 31 കാരി ഷെഹനയേ കോട്ടമുകളിലെ വീട്ടിൽ സ്റ്റെയർകെയ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. സംഭവസ്ഥലത്തുനിന്ന് ഏഴംകുളം സ്വദേശിയായ ആൺ സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രണ്ടാം ക്ലാസിൽ പഠിക്കുന്ന മകൻ ട്യൂഷന് പോയ സമയത്ത് ആയിരുന്നു സംഭവം.
കൊലപാതകം എന്ന ആരോപണം ഷഹനയുടെ കുടുംബം ഉന്നയിച്ചെങ്കിലും പോസ്റ്റ്മോർട്ടത്തിൽ അത്തരം തെളിവുകൾ ലഭിച്ചില്ല. തൂങ്ങിമരണം എന്നാണ് പ്രാഥമിക കണ്ടെത്തൽ. വീടിനുള്ളിൽ വച്ച് യുവതിയും ആൺ സുഹൃത്തും തമ്മിൽ കയ്യാങ്കളി നടന്നതിന്റെ തെളിവുകൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ഷഹ്നയുടെ കുടുംബത്തിന്റെ മൊഴി ഒരിക്കൽ കൂടി രേഖപ്പെടുത്തിയ ശേഷം ആത്മഹത്യ പ്രേരണ കുറ്റം ചുമത്തുന്ന കാര്യം പോലീസ് ആലോചിക്കും. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ ഷഹന ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു. വിവാഹമോചന കേസും കോടതിയിൽ ഉണ്ട്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

