രമേശ് ചെന്നിത്തല ഉള്‍പ്പെടയുളള മുതിര്‍ന്ന നേതാക്കള്‍ ഖർഗെക്കായി പരസ്യമായി രംഗത്തിറങ്ങുമ്പോഴാണ് തരൂരിന്‍റെ തുറന്ന് പറച്ചില്‍.
ദില്ലി: രമേശ് ചെന്നിത്തല മല്ലികാർജ്ജുൻ ഖർഗെക്കായി പ്രചരണം നടത്തുന്നത് തെരഞ്ഞെടുപ്പ് അതോറിറ്റി പരിശോധിക്കണണമെന്ന് ആവശ്യപ്പെട്ട് ശശി തരൂര്‍. ഖർഗെക്കായുള്ള നേതാക്കളുടെ പരസ്യ പിന്തുണ മത്സരം ഏകപക്ഷീയമാക്കുന്നുവെന്നും തരൂർ ആരോപിച്ചു. വോട്ട് അഭ്യർത്ഥിക്കാൻ ദില്ലി പിസിസിയിലെത്തിയ തരൂരിന് തണുപ്പൻ പ്രതികരണമാണ് ഇന്ന് ലഭിച്ചത്.
രമേശ് ചെന്നിത്തല ഉള്‍പ്പെടയുളള മുതിര്‍ന്ന നേതാക്കള്‍ ഖർഗെക്കായി പരസ്യമായി രംഗത്തിറങ്ങുമ്പോഴാണ് തരൂരിന്‍റെ തുറന്ന് പറച്ചില്‍. ഗാന്ധി കുടുംബം ആരെയും പിന്തുണക്കുന്നില്ലെന്ന് പറഞ്ഞിട്ടും തുല്യ പരിഗണന കിട്ടുന്നില്ലെന്ന് തരൂര്‍ കുറ്റപ്പെടുത്തി.ഖർഗെ ഔദ്യോഗിക സ്ഥാനാർത്ഥിയാണെന്ന തരത്തില്‍ ചിലർ സന്ദേശം നല്‍കുന്നുവെന്ന് ദില്ലി പിസിസിയില്‍ നടത്തിയ വാർത്തസമ്മേളനത്തില്‍ ഇന്ന് ശശി തരൂർ പറഞ്ഞു. ഖർഗെക്കായി ഗുജറാത്തിന്‍റെ ചുമതലയുള്ള മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല ഒപ്പം നടന്ന് പ്രചരണം നടത്തുന്നതിലെ അതൃപ്തിയും തരൂർ ഇന്ന് പരസ്യമാക്കി.
എന്നാല്‍ തരൂരും താനും സഹോദരങ്ങളാണെന്ന് പറഞ്ഞാണ് ആരോപണങ്ങളോട് ഖർഗെ പ്രതികരിച്ചത്. മുതിര്‍ന്ന നേതാക്കളാണ് തന്നെ അധ്യക്ഷ സ്ഥാനാർത്ഥിയാക്കിയതെന്ന് ഇന്നും ഖര്‍ഗെ പറഞ്ഞു. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബം ഇടപെടുന്നുവെന്ന പ്രചാരണം ബിജെപിയുടെ ഗൂഢാലോചനയാണെന്നും ഖാർഗെ പറഞ്ഞു
അതേസമയം അധ്യക്ഷ തെരഞ്ഞെടുപ്പിൽ വോട്ട് തേടി മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ ദില്ലിയിലെ പിസിസി ഓഫീസിൽ എത്തിയപ്പോൾ കോണ്‍ഗ്രസ് ഭാരവാഹികളെല്ലാം ഒന്നിച്ചാണ് എത്തിയത്. എന്നാൽ ഇന്ന് ഇതേ ദില്ലി പിസിസി ഓഫീസിലേക്ക് ശശി തരൂര്‍ എത്തിയപ്പോൾ കണ്ട കാഴ്ച വ്യത്യസ്തമായിരുന്നു. മുൻ എംപി സന്ദീപ് ദീക്ഷിത് ഉള്‍പ്പെടെ പത്തോ പതിനഞ്ചോ പേർ മാത്രമാണ് തരൂർ എത്തിയപ്പോള്‍ പിസിസിയിലുണ്ടായിരുന്നത്. തരൂരിനെ സ്വീകരിക്കാനെത്തിയവരിൽ തന്നെ വോട്ടര്‍ പട്ടികയിലുള്ളവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രവും.
