ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന രീതി പ്രായോഗികമാണോയെന്ന് സംശയമുണ്ടെന്ന് ശശി തരൂർ

തിരുവനന്തപുരം : ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രിയെ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തി കാണിക്കേണ്ടതില്ല. രണ്ട് മുഖങ്ങൾ തമ്മിലല്ല മത്സരം നടത്തേണ്ടതെന്നും അദ്ദേഹം തിരുവനന്തപുരത്ത് കെപിസിസി ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

കോൺഗ്രസ് പ്രവർത്തക സമിതിയംഗമായ ശേഷം ആദ്യമായി തിരുവനന്തപുരത്തെത്തിയ അദ്ദേഹത്തിന് വിമാനത്താവളത്തിൽ പ്രവർത്തകർ സ്വീകരണം നൽകി. തുടർന്നാണ് കെപിസിസി ഓഫീസിൽ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിച്ചത്. കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചത് സമാന മനസ്‌കരുടെ അഭിപ്രായം മാനിച്ചാണെന്ന് അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് താൻ മത്സരിക്കണമെന്ന് അഭിപ്രായപ്പെട്ടവർക്ക് കൂടിയുള്ള സന്ദേശമാണ് തന്റെ പ്രവർത്തക സമിതി അംഗത്വം. പാർട്ടിയുമായി ബന്ധപ്പെട്ട് തന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ പ്രവർത്തക സമിതിയിൽ പറയും. രമേശ് ചെന്നിത്തലയുമായി സംസാരിക്കുമെന്നും പ്രവർത്തക സമിതി അംഗത്വവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് പിണക്കമുണ്ടോയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന രീതി പ്രായോഗികമാണോയെന്ന് സംശയമുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ അത്തരത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത് തങ്ങൾക്ക് ഗുണകരമാകുമെന്നാണ് ബിജെപി കരുതുന്നതെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി.