മലപ്പുറത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ജീവനൊടുക്കി. മോട്ടോർ വാഹന വകുപ്പാണ് തന്‍റെ മരണത്തിന് ഉത്തരവാദിയെന്ന് ഫേസ്ബുക്കിൽ കുറിച്ചതോടെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമയെയാണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്.

തിരുവനന്തപുരം/മലപ്പുറം: മലപ്പുറത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവം അന്വേഷിക്കാൻ സർക്കാർ ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമയെ നിയോഗിച്ച് സർക്കാർ. രണ്ടു ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട്‌ നൽകാൻ നിർദേശം. ഓട്ടോക്ക് ഫിറ്റ്നസ് ലഭിക്കാത്തതിൽ മനംനൊന്ത് സോഷ്യൽമീഡിയയിൽ കുറിപ്പ് പോസ്റ്റ് ചെയ്ത് ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ജീവനൊടുക്കിയിരുന്നു. അതേസമയം, ഷൗക്കത്തിന്റെ വാഹനം മോട്ടോർ വാഹന വകുപ്പ് പരിശോധിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. രണ്ടു ദിവസം മുൻപ് ഷൗക്കത്ത് ഈ വീഡിയോ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ ഗതാഗത മന്ത്രി സിപി ജോൺ ട്രാൻസ്പോർട്ട് കമീഷണറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.

മലപ്പുറം കിഴിശ്ശേരി മുണ്ടം പറമ്പ് സ്വദേശി ഷൗക്കത്ത് ആണ് ആത്മഹത്യ ചെയ്തത്. ഷൗക്കത്തിന്‍റെ വീട്ടിൽ വച്ചാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫിറ്റ്നസിനായി ഏജന്‍റിനെ സമീപിക്കാതെ നേരിട്ട് കൊണ്ടോട്ടി സബ് ആർടിഒയെ ബന്ധപ്പെട്ടതിനാൽ നിരന്തരമായി ഫിറ്റ്നസ് നിഷേധിച്ചെന്ന് ഷൗക്കത്ത് തന്‍റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നുണ്ടായിരുന്നു. തന്‍റെ മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പ് ആണെന്നും ഷൗക്കത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. അതേസമയം, മോട്ടോർവാഹന വകുപ്പ് വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.