Asianet News MalayalamAsianet News Malayalam

Crisis In LJD : എൽജെഡിയിൽ പൊട്ടിത്തെറി, ഷെയ്ഖ് പി ഹാരീസ് പാർട്ടി വിട്ടു

എൽഡിഎഫ് ഘടകക്ഷിയായ എൽജെഡിയിൽ പിളർപ്പ് ഉറപ്പായ സാഹചര്യത്തിൽ സിപിഎം വിഷയത്തിൽ ഇടപെടുകയും സമവായചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.

Sheikh P Harris Left LJD
Author
Thiruvananthapuram, First Published Dec 17, 2021, 3:55 PM IST

തിരുവനന്തപുരം: എൽജെഡിയിൽ (LJD) കടുത്ത പ്രതിസന്ധിക്ക് വഴിയൊരുക്കി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും മൂന്ന് സെക്രട്ടറിമാർ രാജിവച്ചു. എൽജെഡി സംസ്ഥാന സെക്രട്ടറിമാരായ ഷേയ്ക്ക് പി ഹാരിസ് (Sheikh P Harris), അംഗത്തിൽ അജയകുമാർ, രാജേഷ് പ്രേം എന്നിവരാണ് രാജിവച്ചത്. അതേസമയം നേതൃത്വത്തിനെതിരെ ഷേയ്ക്ക് പി ഹാരിസിനൊപ്പം നിലപാട് എടുത്തിരുന്ന വി.സുരേന്ദ്രൻപിള്ള രാജി വച്ചിട്ടില്ല. ഉടനെ തന്നെ സുരേന്ദ്രൻപ്പിള്ളയും രാജിവയ്ക്കും എന്നാണ് ഷേയ്ക്ക് പി ഹാരിസിനെ അനുകൂലിക്കുന്നവർ പറയുന്നത്. എൽഡിഎഫ് യോഗത്തിൽ പാർട്ടിയെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നത് ശ്രേയാംസ് കുമാറും ഷേയ്ക്ക് പി ഹാരിസുമാണ്. മുതിർന്ന നേതാവ് സംഘടന വിട്ടതിനെക്കുറിച്ച് എൽജെഡി നേതൃത്വത്തിൻ്റെ പ്രതികരണം ലഭ്യമായിട്ടില്ല. 

കഴിഞ്ഞ മാസം എൽജെഡിയിൽ ഷേയ്ക്ക് പി ഹാരിസും വി.സുരേന്ദ്രൻപിള്ളയുടേയും നേതൃത്വത്തിൽ വിമത നീക്കങ്ങൾ നടന്നിരുന്നു. പിന്നാലെ ഇവർക്കെതിരെ അച്ചടക്ക നടപടിക്ക് പാർട്ടി അധ്യക്ഷൻ എം.വി.ശ്രേയാംസ് കുമാറും തുടക്കമിട്ടു. എൽഡിഎഫ് ഘടകക്ഷിയായ എൽജെഡിയിൽ പിളർപ്പ് ഉറപ്പായ സാഹചര്യത്തിൽ സിപിഎം വിഷയത്തിൽ ഇടപെടുകയും സമവായചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. ഇതോടെ ഇരുകൂട്ടരും കടുത്ത നിലപാടിൽ നിന്നും പിന്നോട്ട് പോയി. വിമതവിഭാഗത്തെ നയിച്ച ഷേയ്ക്ക് പി ഹാരിസ് നേരിട്ട് മുഖ്യമന്ത്രിയെ കണ്ടു സംസാരിക്കുകയും ചെയ്തിരുന്നു. എൽജെഡിയിൽ ഭിന്നത തീരുന്നു എന്ന് വാർത്തകൾ പുറത്തു വന്നതിനെയാണ് തീർത്തും അപ്രതീക്ഷിതമായി ഷേയ്ക്ക് പി ഹാരിസ് അടക്കം മൂന്ന് സെക്രട്ടറിമാർ രാജിവച്ചത്.  

പാർട്ടയിലെ പ്രമുഖ നേതാക്കളായ കെ.പി. മോഹനൻ എംഎൽഎയും ദേശീയസെക്രട്ടറി വര്‍ഗ്ഗീസ് ജോര്‍ജ്ജും ആദ്യഘട്ടത്തിൽ ഷേയ്ക്ക് പി ഹാരിസ് അടക്കമുള്ള വിമതവിഭാഗത്തോട് അനുഭാവം കാണിച്ചെങ്കിലും പിന്നീട് ശ്രേയാംസ്കുമാർ ഇവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചപ്പോൾ ഒപ്പം നിൽക്കുകയാണ് ചെയ്തത്. 

പാർട്ടിയിൽ ശ്രേയാംസ് കുമാറിൻ്റെ ഏകാധിപത്യഭരണമാണ് നടക്കുന്നതെന്നാണ് വിമതവിഭാഗത്തിൻ്റെ പ്രധാന പരാതി. പാർട്ടിയുടെ ഏക എംഎൽഎയായ കെ.പി.മോഹനന് മന്ത്രിസ്ഥാനം ഉറപ്പാക്കാതെ ശ്രേയാംസ് കുമാർ രാജ്യസഭാ എംപി സ്ഥാനം നിലനിർത്താൻ ശ്രമിച്ചെന്നും തെരഞ്ഞെടുപ്പുകളിൽ ശ്രേയാംസ് മാത്രം മത്സരിക്കുന്ന നിലയാണെന്നും നേതാക്കൾ ആരോപിക്കുന്നു. എൽജെഡിയെ ജെഡിഎസിൽ ലയിപ്പിക്കാനുള്ള നീക്കങ്ങൾ തകൃതിയാണെന്നും വിമതവിഭാഗം ആരോപിക്കുന്നു. 
 

Follow Us:
Download App:
  • android
  • ios